Supreme Court: സുപ്രീംകോടതിക്ക് പുതിയ 2 ജഡ്ജിമാർ കൂടി, സത്യപ്രതിജ്ഞ ഇന്ന്
Justices Alok Aradhe and Vipul Pancholi: ഹൈക്കോടതികളിൽ സീനിയോറിറ്റിയിൽ മുന്നിലുള്ള വനിതാ ജഡ്ജിമാരെ ഒഴിവാക്കിയുള്ള കൊളീജിയത്തിന്റെ ശുപാർശ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ന്യൂഡൽഹി: പുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുൽ എം പഞ്ചോലിയുമാണ് സുപ്രീം കോടതി ജഡ്ജിമാരായി സ്ഥാനമേൽക്കുന്നത്. ചീഫ് ജസ്റ്റിസ് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
കൊളീജിയം ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതികളിൽ സീനിയോറിറ്റിയിൽ മുന്നിലുള്ള വനിതാ ജഡ്ജിമാരെ ഒഴിവാക്കിയുള്ള കൊളീജിയത്തിന്റെ ശുപാർശ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
നിലവിൽ സുപ്രീം കോടതിയിൽ ജസ്റ്റിസ് ബി.വി.നാഗരത്ന മാത്രമാണ് വനിതാ ജഡ്ജിയായി ഉള്ളത്. ഇവരടക്കം 4 വനിതകൾ ഒരേസമയം സുപ്രീം കോടതിയിലുണ്ടായിരുന്നു. ജസ്റ്റിസ് ബി വി നാഗരത്‌ന കൊളിജിയത്തിൽ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിരുന്നു. കൊളീജിയം സംവിധാനത്തിന്റെ വിശ്വാസ്യതയെ അപകടത്തിലാക്കുന്നതാണ് ജസ്റ്റിസ് പഞ്ചോലിയുടെ നിയമനമെന്ന് ജസ്റ്റിസ് നാഗരത്ന വിമർശിച്ചു. ഗുജറാത്തിൽ നിന്നുള്ള മൂന്നാമത്തെ സുപ്രീം കോടതി ജഡ്ജിയെന്ന കാര്യവും ചൂണ്ടിക്കാട്ടി.
സീനീയോറിറ്റി മറികടന്നാണ് ജസ്റ്റിസ് പഞ്ചോലിയുടെ നിയമനമെന്നാണ് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. സീനിയോറിറ്റിയിൽ ജസ്റ്റിസ് പഞ്ചോളി 57–ാം സ്ഥാനത്താണ്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അടക്കം കേരള ഹൈക്കോടതിയിലെ 5 പേർ ജസ്റ്റിസ് പഞ്ചോളിയെക്കാൾ മുന്നിലുണ്ടായിരുന്നു. എന്നാൽ മറ്റ് നാല് അംഗങ്ങൾ നിയമനത്തെ പിന്തുണച്ചതോടെ 4-1 എന്ന നിലയിൽ കൊളീജിയത്തിൽ തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു.