COVID-19 Cases Surge: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്; രാജ്യത്ത് ഒറ്റദിവസം 358 കോവിഡ് കേസ്
Kerala COVID-19 Cases are Rising: കോവിഡ് കേസുകൾ ഉയരുന്നത് കണ്ടതോടെ സംസ്ഥാനത്ത് ആവശ്യമായ പരിശേധനകൾ നടത്തണമെന്ന നിർദേശം ജില്ലകൾക്ക് നൽകിയിരുന്നുവെന്നും അതാണ് രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 358 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി വിവരം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 624 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്. ഇതുവരെ സംസ്ഥാനത്ത് 1,957 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 728 പേരാണ് നിരീക്ഷണത്തിലുള്ളത്.
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. ഞായറാഴ്ച സംസ്ഥാനത്ത് 194 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ജെഎൻ1, എൻബി1.8.1, എൽഎഫ്.7, എക്സ്എഫ്സി തുടങ്ങിയ ഒമിക്രോൺ വകഭേദങ്ങളാണു രാജ്യത്ത് പടരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലാണ്.
കേരളത്തിൽ കോവിഡ് കേസുകൾ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കോവിഡിന്റെ ജനിതക ശ്രേണീകരണം നടത്തിയിരുന്നു. വ്യാപനശേഷി കൂടിയതും രോഗതീവ്രത ഇല്ലാത്തതുമായ വൈറസാണ് പടരുന്നതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1957 പേർക്കാണ് കോവിഡ് സ്ഥരീകരിച്ചത്. ഇതിൽ 80 പേരെ മറ്റ് രോഗങ്ങൾ ഉള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read:അപകടകാരിയായ പുതിയ കോവിഡ് വകഭേദം കണ്ടെത്തി, രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 163 കേസുകൾ
കോവിഡ് കേസുകൾ ഉയരുന്നത് കണ്ടതോടെ സംസ്ഥാനത്ത് ആവശ്യമായ പരിശേധനകൾ നടത്തണമെന്ന നിർദേശം ജില്ലകൾക്ക് നൽകിയിരുന്നുവെന്നും അതാണ് രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.രോഗികൾ അല്ലാത്തവർ അടിയന്തരഘട്ടത്തിൽ മാത്രമേ ആശുപത്രി സന്ദർശിക്കാൻ പാടുള്ളൂവെന്നും നിർദേശം നൽകി.
കോവിഡ് രോഗികളിൽ ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവയും കണ്ട് വരുന്നു.