Malayali Pastor Arrest: മതപരിവർത്തനമെന്ന് ആരോപണം, യുപിയിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ
Malayali Pastor Arrested in Uttar Pradesh: ബജ്‌റംഗ് ദൾ ജില്ലാ ഭാരവാഹിയും പ്രദേശവാസിയുമായ ഗൗതം ഗർ ആണ് പരാതി നൽകിയത്. പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവർത്തനം ചെയ്യുന്നു എന്നും ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നുമാണ് പരാതി.
മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ പാസ്റ്റർ ജോസ് തോമസാണ് സിക്കന്തർപൂരിൽ വച്ച് അറസ്റ്റിലായത്. പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നാണ് കേസ്. മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഉത്തർപ്രദേശ് പൊലീസ് നടപടി എടുത്തിരിക്കുന്നത്.
ബജ്‌റംഗ് ദൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബജ്‌റംഗ് ദൾ ജില്ലാ ഭാരവാഹിയും പ്രദേശവാസിയുമായ ഗൗതം ഗർ ആണ് പരാതി നൽകിയത്. പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവർത്തനം ചെയ്യുന്നു എന്നും ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നുമാണ് പരാതി.
ആളുകളോട് പ്രസംഗിക്കുന്നതിനിടെയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്. പാസ്റ്ററുടെ പക്കല്‍നിന്ന് 124 മത പുസ്തകങ്ങളും സംഗീതോപകരണങ്ങളും മൈക്രോഫോണുകളുമുള്‍പ്പെടെ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാസ്റ്റർമാരും ക്രിസ്ത്യൻ പുരോഹിതരും കന്യാസ്ത്രീകളും അറസ്റ്റിലാകുന്നത് പതിവാകുകയാണ്. മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസുകൾ എടുക്കുന്നത്. എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നില്ലെന്നും ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നുമാണ് ക്രിസ്ത്യൻ സഭാ നേതൃത്വത്തിന്റെ പ്രതികരണം.