Madurai Vehicle-Ramming: വിധവയായ 24കാരിയെ പ്രണയിച്ച 21കാരനെ കാർ കയറ്റി കൊന്നു; യുവതിയുടെ പിതാവ് അറസ്റ്റിൽ
Man Killed in Car Attack Over Live In Relationship: മധുരയിലെ മേലൂരിന് സമീപം ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മകളെയും ബന്ധുവായ ലിവ്-ഇൻ പങ്കാളിയെയും പിതാവ് കാറിടിച്ച് വീഴ്ത്തുകയായിരുന്നു.
മധുര: മധുരയിൽ വിധവയായ 24കാരിയെ പ്രണയിച്ച 21കാരനെ കാർ കയറ്റി കൊന്ന കേസിൽ യുവതിയുടെ പിതാവ് അറസ്റ്റിൽ. മധുര സ്വദേശിയായ അഴകറിനെ (58) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മകൾ രാഘവി (24), ബന്ധുവും ലിവ്-ഇൻ പങ്കാളിയുമായ സതീഷ് കുമാർ (21) എന്നിവരെ അഴകർ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. സതീഷ്‌കുമാർ തൽക്ഷണം കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
മധുരയിലെ മേലൂരിന് സമീപം ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. രാഘവിയും സതീഷ്കുമാറും ഒരുമിച്ച് ജീവിക്കുന്നതിൽ യുവതിയുടെ ബന്ധുക്കൾക്ക് എതിർപ്പ് ഉണ്ടായിരുന്നു. ഈ ദേഷ്യത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും യുവതിയുടെ ബന്ധുക്കൾ കാറിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു. കാർ കയറിയിറങ്ങിയ സതീഷ് കുമാർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി
ഭർത്താവ് മരിച്ചതിന് പിന്നാലെയാണ് രാഘവി ബന്ധുവായ സതീഷ്കുമാറിനൊപ്പം താമസം തുടങ്ങിയത്. മകൾ പ്രായം കുറവുള്ള യുവാവിനൊപ്പം താമസിക്കുന്നതിൽ രാഘവിയുടെ കുടുംബത്തിന് എതിർപ്പ് ഉണ്ടായിരുന്നു. ഇതോടെ ഇരുവരും ചേർന്ന് തിരുച്ചിറപ്പളിയിലേക്ക് ഒളിച്ചോടുകയായിരുന്നു. ഇതോടെ, ഇരുവരുടെയും വിവാഹം നടത്തിത്തരാമെന്ന് ഉറപ്പുനൽകി വീട്ടുകാർ രാഘവിയെ തിരികെ മധുരയിലെ വീട്ടിൽ എത്തിച്ചു. എന്നാൽ, തിരികെയെത്തിയ രാഘവിയെ കുടുംബം പൂട്ടിയിട്ടു.
സംഭവം അറിഞ്ഞ സതീഷ്‌കുമാർ രാഘവിയെ കൂട്ടികൊണ്ടുപോകാനായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മധുരയിൽ എത്തിയത്. എന്നാൽ, ഇരുവരും ചേർന്ന് വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. എങ്കിലും അന്വേഷണത്തിൽ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. ഇതോടെ യുവതിയെയും യുവാവിനെയും വിട്ടയച്ചു.
തുടർന്ന്, ഇരുവരും ബൈക്കിൽ തിരുച്ചിറപ്പള്ളിയിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിയുടെ ബന്ധുക്കൾ പിന്തുടർന്ന് പോയി കാറിടിപ്പിച്ച് വീഴ്ത്തിയത്. സംഭവത്തിൽ യുവതിയുടെ പിതാവിനും സഹോദരനും ഉൾപ്പെടെ കൂടുതൽ പ്രതികളുണ്ടെന്നാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.