കോച്ചിങ് സെന്ററിൽ തീപിടിത്തം; ഒന്നാം നിലയിൽ നിന്ന് ചാടി വിദ്യാർഥികൾ, നിരവധിപേർ കുടുങ്ങി
Massive Fire At Coaching Centre In Lucknow: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കോച്ചിങ് സെന്ററിൽ തീപിടിത്തം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വടക്കുപടിഞ്ഞാറൻ ലഖ്‌നൗവിലെ അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററിലാണ് തീപിടിത്തമുണ്ടായത്, ഇവിടെ കോച്ചിങ് സെന്റർ കൂടാതെ ഒരു പെറ്റ് ഷോപ്പും മറ്റ് സ്റ്റോറുകളും ഉണ്ട്.
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കോച്ചിങ് സെന്ററിൽ തീപിടിത്തം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വടക്കുപടിഞ്ഞാറൻ ലഖ്‌നൗവിലെ അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററിലാണ് തീപിടിത്തമുണ്ടായത്, ഇവിടെ കോച്ചിങ് സെന്റർ കൂടാതെ ഒരു പെറ്റ് ഷോപ്പും മറ്റ് സ്റ്റോറുകളും ഉണ്ട്. അപകടത്തെ തുടർന്ന് വിദ്യാർഥികളിൽ ചിലർ രക്ഷപ്പെടാനായി ഒന്നാം നിലയിൽ നിന്ന് ചാടിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇങ്ങനെ ചാടിയവരിൽ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്. “മൂന്ന് നില കെട്ടിടമാണ്. മുകളിലത്തെ നിലയിലാണ് തീ ആദ്യം പടർന്നത്” എന്ന് സമീപത്തുണ്ടായിരുന്ന ദൃക്സാക്ഷികൾ പറയുന്നു.
വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സമീപത്തുള്ളവർ പറയുന്നുണ്ടെങ്കിലും, കൃത്യമായ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ഏകദേശം പന്ത്രണ്ടോളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടാകാമെന്നാണ് സൂചന. അപകടത്തിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര സേനാവിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
ALSO READ: അടിവസ്ത്രത്തിൽ സിം കാർഡ്, ഒപ്പം ആൾമാറാട്ടവും; നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പ്, 9 പേർ അറസ്റ്റിൽ
“മൂന്ന് നില കെട്ടിടമാണ്. മുകളിലത്തെ നിലയിലാണ് തീ പടർന്നത്, പെട്ടെന്ന് തീ പടർന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ചില ജനാലകൾ തകർന്നു,” എന്ന ദൃക്‌സാക്ഷികൾ പറഞ്ഞു. “അഞ്ച് മുതൽ ഏഴ് വരെ വിദ്യാർത്ഥികൾ ചാടി. അവരിൽ ഒരാൾക്ക് എല്ലുകൾ ഒടിഞ്ഞു,” എന്ന് മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.
കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് കണ്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്. തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ആറ് പേരെ കെട്ടിടത്തിന് പുറത്തെത്തിച്ചു. തീ നിയന്ത്രണ വിധേയമായ ശേഷം പ്രവേശനം സുഗമമാക്കുന്നതിനും സ്ട്രെച്ചറുകൾ അകത്തേക്ക് മാറ്റുന്നതിനും ഭിത്തിയിൽ ദ്വാരം ഉൾപ്പെടെ ഉണ്ടാക്കിയാണ് രക്ഷാപ്രവർത്തനം നടന്നത്. ആളുകൾ പുകശ്വസിച്ചും മറ്റും ബോധരഹിതരായി കുടുങ്ങിക്കിടക്കാനുള്ള സാധ്യത ഉൾപ്പെടെ പരിഗണിച്ച് വിശദമായ തെരച്ചിൽ കെട്ടിടത്തിൽ നടത്തി.
കോച്ചിങ് സെന്റർ കൂടാതെ ഒരു പെറ്റ്ഷോപ്പും ഇവിടെ പ്രവർത്തിച്ചിരുന്നു. തീപടർന്നതോടെ ഇവിടെയുണ്ടായിരുന്ന മൃഗങ്ങളും കുടുങ്ങി. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചില വളർത്തുമൃഗങ്ങളെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്ക് സംഭവസ്ഥലം സന്ദർശിച്ചു.
അപകട വിവരം പുറത്തുവന്നതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത ഉദ്യോഗസ്ഥരോട് അടിയന്തരമായി സ്ഥലത്തെത്താനും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും നിർദേശിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഷോർട്ട്സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണം എന്നാണ് കരുതപ്പെടുന്നത്. രക്ഷാപ്രവർത്തനത്തിൽ ശരീരം പൂർണ്ണമായും തുണികൊണ്ട് മൂടിയ നിലയിൽ രണ്ട് പേരെ സ്ട്രെച്ചറുകളിൽ കെട്ടിടത്തിൽ നിന്ന് പുറത്തെത്തിച്ചിട്ടുണ്ട്. അതേസമയം ആളപായമുണ്ടായതായി ഇതുവരെ സ്ഥിരീകരണമില്ല.
English Summary
Fire breaks out at coaching centre in Lucknow, Uttar Pradesh, several people are reported to be trapped, rescue operation is in progress. The fire broke out at the coaching centre in Aliganj area of northwestern Lucknow, where apart from the coaching centre, there is a pet shop and other stores. The animals present here were also trapped after the fire broke out. Police and fire force reached the spot and brought the fire under control.