Mathura boat capsizes: മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞു 10 തീർത്ഥാടകർ മരിച്ചു
10 Pilgrims Dead as Overloaded Boat Capsizes in Yamuna River : അപകടം നടന്ന ഉടൻ ബോട്ട് ഓപ്പറേറ്റർ രക്ഷപ്പെട്ടു. നിലവിൽ സൈന്യം, എൻ.ഡി.ആർ.എഫ് , പി.എ.സി എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. 17 പേരെ ഇതിനോടകം സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Mathura Boat Capsizes
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ യമുനാ നദിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് പത്തുപേർ മരിച്ചു. വൃന്ദാവൻ സന്ദർശനത്തിനെത്തിയ പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള കേശി ഘട്ടിലായിരുന്നു അപകടം.
പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം ബോട്ട് ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് വഴിവെച്ചത്. 15 പേർക്ക് മാത്രം സഞ്ചരിക്കാവുന്ന ബോട്ടിൽ 30-ഓളം യാത്രക്കാരെ കയറ്റിയിരുന്നു. നിയന്ത്രണം വിട്ട ബോട്ട് പുഴയ്ക്ക് കുറുകെയുള്ള പോണ്ടൂൺ പാലത്തിൽ ഇടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു. അപകടസമയത്ത് മണിക്കൂറിൽ 31 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റും ബോട്ടിന്റെ ബാലൻസ് തെറ്റാൻ കാരണമായി. ബോട്ട് ഓപ്പറേറ്ററോ യാത്രക്കാരോ ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നില്ല.
രക്ഷാപ്രവർത്തനം
അപകടം നടന്ന ഉടൻ ബോട്ട് ഓപ്പറേറ്റർ രക്ഷപ്പെട്ടു. നിലവിൽ സൈന്യം, എൻ.ഡി.ആർ.എഫ് , പി.എ.സി എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. 17 പേരെ ഇതിനോടകം സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് സർവീസ് നടത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.