നഴ്സിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ; ഭർത്താവ് പിടിയിൽ
Husband Arrested in Nurse's Death: ഇയാൾ മധുരൈയിൽ നിന്നാണ് പിടിയിലായത്. യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. മധുരൈ സ്വദേശിനി ചിത്രയെ ആണ് ഭർത്താവ് രാജേഷ് ഖന്നയാണ് കൊലപ്പെടുത്തിയത്. ഇയാൾ മധുരൈയിൽ നിന്നാണ് പിടിയിലായത്. യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാവിലെയാണ് തിരുപ്പൂർ കളക്ട്രേറ്റിന് സമീപത്തെ തകർന്ന കെട്ടിടത്തിൽ ചിത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകൾ അറ്റുപോകുന്ന വിധത്തിൽ ക്രൂരമായി കല്ലു കൊണ്ട് ഇടിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവാണ് കൊലപ്പെടുത്തിയതെന്ന് വിവരം ലഭിച്ചത്. ഇരുവരും നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പിന്നാലെ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് രാജേഷ് മധുരൈയിൽ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
Also Read:മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു
തുടർന്ന് രാത്രിയോടെ രാജേഷിനെ കസ്റ്റഡിലിയെടുത്ത പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. തന്നോട് പിണങ്ങി മധുരൈയിൽ നിന്നുപോയ ചിത്രയെ തിരികെ വിളിക്കാനാണ് തിരുപ്പൂരിൽ എത്തിയത്. പക്ഷേ ഒപ്പം വരില്ലെന്ന് പറഞ്ഞു റോഡിൽ വച്ച് വഴക്കിട്ടതോടെയാണ് ചിത്രയെ കൊലപ്പെടുത്തിയതെന്നാണ് രാജിഷിന്റെ മൊഴി.
സംഭവം നടന്നതിനു ശേഷം ചിത്രയുടെ അമ്മയെ കണ്ട് തങ്ങൾ ഒരുമിച്ച് ബന്ധുവിന്റെ വീട്ടിൽ പോകുന്നതായി അറിയിച്ചാണ് രാജേഷ് മധുരൈയിലേക്ക് കടന്നുകളഞ്ഞത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറയുന്നു. 20 ദിവസം മുൻപാണ് ചിത്ര തിരുപ്പൂരിലെ ദന്താശുപത്രിയിൽ നഴ്സായി ജോലിക്ക് കയറിയത്.