HAMMER-SCALP In Operation Sindoor: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഹാമറും സ്കാൾപ്പും ഉപയോഗിച്ചതെങ്ങനെ?
HAMMER And SCALP Missiles: 2019 ലെ ബാലകോട്ട് ഓപ്പറേഷനുശേഷം ഇന്ത്യ നടത്തിയ ഏറ്റവും വലിയ അതിർത്തി കടന്നുള്ള ആക്രമണമാണ് ഓപ്പറേഷൻ സിന്ദൂർ. ഓപ്പറേഷൻ സിന്ദൂരിനിടെ ഒമ്പത് വ്യത്യസ്ത സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. അതിൽ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാകിസ്ഥാൻ അധിനിവേശ കശ്മീരിലുമാണ്.
ന്യൂഡൽഹി: ഏപ്രിൽ 22 പഹൽഗാം ഭീകരാക്രമണത്തിലൂടെ ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ആ ദിനം ആരും മറക്കില്ല. എന്നാൽ ഇന്ന് അതിന് പകരം ചോദിച്ചിരിക്കുകയാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ (Operation Sindoor). പുലർച്ചെ 1.44നാണ് പാകിസ്ഥാൻ, പാകിസ്ഥാൻ അധിനിവേശ കാശ്മീർ (POK) എന്നീ മേഖലകളിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയത്. പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബത്തിന് നീതി നടപ്പാക്കിയ ഇന്ത്യൻ സൈന്യത്തിനും മോദി സർക്കാരിനും സല്യൂട്ട് നൽകിയാണ് രാജ്യം നന്ദി അറിയിച്ചത്.
2019 ലെ ബാലകോട്ട് ഓപ്പറേഷനുശേഷം ഇന്ത്യ നടത്തിയ ഏറ്റവും വലിയ അതിർത്തി കടന്നുള്ള ആക്രമണമാണ് ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യൻ നാവികസേനയിലെ ഒരു ഉദ്യോഗസ്ഥനും ഒരു നേപ്പാളി പൗരനും ഉൾപ്പെടെ 26 പേരാണ് പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ ഭീകരർക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (LeT) യുമായി ബന്ധമുണ്ടായിരുന്നതായി പിന്നീട് കണ്ടെത്തുകയും ചെയ്തു.
ഓപ്പറേഷൻ സിന്ദൂരിൽ ഉപയോഗിച്ച ആയുധങ്ങൾ
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഉയർന്ന ശേഷിയുള്ള, ദീർഘദൂര മിസൈൽ ആയുധങ്ങളാണ് ഉപയോഗിച്ചത്. ഇവയിൽ ഫ്രാൻസ് നിർമ്മിത സ്കാൽപ് ക്രൂയിസ് മിസൈലുകൾ, ഹാമ്മർ പ്രിസിഷൻ ബോംബ് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. ദൗത്യത്തിൽ പങ്കെടുത്ത വ്യോമസേന പൈലറ്റുമാർ എല്ലാം സുരക്ഷിതരാണെന്നും ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സ്കാൽപ് ക്രൂയിസ് മിസൈൽ: സ്റ്റോം ഷാഡോ എന്നും സ്കാൽപ് മിസൈലുകൾ അറിയപ്പെടുന്നു. 250 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ളതും ഉഗ്ര ശേഷിയുള്ളതുമായ ആയുധമാണ് സ്കാൽപ് ക്രൂയിസ് മിസൈലുകൾ. വളരെ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങൾ തകർക്കാനും ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും സ്കാൽപ് മിസൈലുകൾക്ക് സാധിക്കും.
ഹാമർ (ഹൈലി എജൈൽ മോഡുലാർ മ്യൂണിഷൻ എക്സ്റ്റെൻഡഡ് റേഞ്ച്): ലഷ്കർ ഇ തൊയ്ബയുടെയും ജെയ്ഷ്-ഇ-മുഹമ്മദിൻ്റെയും (ജെ.ഇ.എം) പരിശീലന, ലോജിസ്റ്റിക്കൽ കേന്ദ്രങ്ങളായ ബങ്കറുകൾ, ബഹുനില കെട്ടിടങ്ങൾ തുടങ്ങിയ പ്രധാന സൗകര്യങ്ങൾ തകർക്കാൻ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഉപയോഗിച്ചത് ഹാമർ സ്മാർട്ട് ബോംബുകളാണ്. വിക്ഷേപിക്കുന്ന ഉയരത്തിന് അനുസരിച്ച്, 50-70 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിവുള്ള ബോംബാണിത്.
ലോയിറ്ററിംഗ് മ്യൂണിഷൻസ്
ലോയിറ്ററിംഗ് മ്യൂണിഷൻസ് “കാമികാസെ ഡ്രോണുകൾ” എന്നും അറിയപ്പെടുന്നു. നിരീക്ഷണം, ലക്ഷ്യ സ്ഥാനങ്ങൾ കണ്ടെത്തൽ, ആക്രമണം എന്നിവയ്ക്കായി ഉപയോഗിക്കുന്നതാണ് ലോയിറ്ററിംഗ് മ്യൂണിഷൻസ് എന്നറിയപ്പെടുന്ന ആയുധം. പാഞ്ഞുവരുന്ന യുദ്ധോപകരണങ്ങളെ നിരീക്ഷിക്കാനുള്ള കഴിവിതിനുണ്ട്. കാമികാസെ ഡ്രോണുകൾ ലക്ഷ്യമിടുന്ന മേഖലയ്ക്ക് മുകളിൽ പറന്നടുത്ത്, സ്വയം നിയന്ത്രിതമായോ റിമോട്ട് നിയന്ത്രണത്തിലൂടെയോ ആക്രമണം നടത്തുന്നു.
ഓപ്പറേഷൻ സിന്ദൂരിനിടെ ഒമ്പത് വ്യത്യസ്ത സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. അതിൽ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാകിസ്ഥാൻ അധിനിവേശ കശ്മീരിലുമാണ്. എന്നാൽ പാകിസ്ഥാൻ സൈനിക സ്ഥാപനങ്ങളൊന്നും ആക്രമണത്തിൽ ലക്ഷ്യമിട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പകരം, നിരോധിത തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിച്ചിരുന്ന കേന്ദ്രങ്ങളാണ് തകർത്തതെന്നും അധികൃതർ അറിയിച്ചു.