Operation Sindoor: പാക് ഷെല്ലിങിൽ സാധാരണക്കാരായ മൂന്നു പേർ കൊല്ലപ്പെട്ടു: ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
Three Killed In Pakistan Shelling: നിയന്ത്രണ രേഖയിലെ പോസ്റ്റുകൾക്കുനേരെ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ ശക്തമായി തിരിച്ചടി നൽകിയതായി സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ മറ്റ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിയന്ത്രണ രേഖക്ക് സമീപമുള്ള പ്രദേശവാസികൾ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ തിരച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടിരിക്കുന്ന സർജിക്കൽ സ്ട്രൈക്കിലൂടെയാണ് പാകിസ്ഥാൻ്റെ ഭീകര കേന്ദ്രങ്ങൾ തകർത്തത്. എന്നാൽ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെ പാക് ഷെല്ലിങിൽ മൂന്നു സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പാക് ഷെല്ലിങിനിടെ മൂന്നു പ്രദേശവാസികൾ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
നിയന്ത്രണ രേഖയിലെ പോസ്റ്റുകൾക്കുനേരെ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ ശക്തമായി തിരിച്ചടി നൽകിയതായി സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ മറ്റ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിയന്ത്രണ രേഖക്ക് സമീപമുള്ള പ്രദേശവാസികൾ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്. പഹൽഗാം ആക്രമണത്തിന് ശേഷം അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
പലയിടങ്ങളിലായാണ് നിയന്ത്രണ രേഖയിൽ പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്. പാമ്പോർ, അക്നൂർ, റമ്പാൻ, പൂഞ്ച് തുടങ്ങിയ മേഖലകളിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. അതിനിടെ പാകിസ്ഥാൻറെ ഷെല്ലിങിനിടെ അതിർത്തിയിലെ മൂന്നു വീടുകൾക്കാണ് തീപിടിത്തമുണ്ടായത്. പൂഞ്ച്, രജൗരി, കുപ്‍വാര മേഖലകളിലെ ഏഴിടങ്ങളിലാണ് ശക്താമയ ഏറ്റുമുട്ടൽ നടക്കുന്നതെന്നാണ് വിവരം.
അതേസമയം ഓപ്പറേഷൻ സിന്ദൂർ വിജയകരമായതായി പ്രധാനമന്ത്രിയെ സൈന്യം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങും സൈനിക മേധാവിമാരുമായി കൂടുക്കാഴ്ച്ച നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കശ്മീർ തുടങ്ങിയ മേഖലകളിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെയാണ് ഇന്ത്യയുടെ തിരച്ചടിയുണ്ടായിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങൾ ഉണ്ടായതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായും 35ലധികം ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ തേക്കേ ഇന്ത്യയിലെ പല വിമാനത്താവളങ്ങളും സുരക്ഷയുടെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. നിരവധി വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.