Operation Sindoor: കേണൽ സോഫിയ ഖുറേഷിയും വ്യോമിക സിംഗും ആരാണ്? ഓപ്പറേഷന്‍ സിന്ദൂർ ലോകത്തിന് വിവരിച്ച സ്ത്രീ ശബ്ദം
Sofiya Qureshi and Vyomika Singh: ഓപ്പറേഷൻ സിന്ദൂരിനെ ലോകത്തിന് വിവരിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രക്കൊപ്പം എത്തിയത് ഇന്ത്യൻ സേനയുടെ രണ്ട് പെൺകരുത്താണ്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ്, ഇത്തരമൊരു നടപടി.
ഓപ്പറേഷൻ സിന്ദൂരെന്ന ഇന്ത്യയുടെ മറുപടിയെ ലോകത്തിന് വിവരിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രക്കൊപ്പം എത്തിയത് ഇന്ത്യൻ സേനയുടെ രണ്ട് പെൺകരുത്താണ്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ്, ഇത്തരമൊരു നടപടി. അവരുടെ ഉറച്ച പ്രസ്താവനകൾ ഭീകരതയ്‌ക്കെതിരെ പ്രതികരിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ മാത്രമല്ല, സായുധ സേനയിലെ സ്ത്രീകളുടെ വർധിച്ചുവരുന്ന ശക്തിയെയും പ്രതിഫലിപ്പിക്കുന്നു. ആരാണ് കരസേനയിലെ കേണൽ സോഫിയ ഖുറേഷിയും വ്യോമസേനാ വിങ് കമാൻഡർ വ്യോമിക സിങ്ങും?
കേണൽ സോഫിയ ഖുറേഷി
ബഹുരാഷ്ട്ര പരിശീലന അഭ്യാസമായ ഫോഴ്‌സ് 18-ൽ ഇന്ത്യൻ ആർമി പരിശീലന സംഘത്തെ നയിച്ച ആദ്യ വനിതാ ഓഫീസറാണ് കേണൽ സോഫിയ ഖുറേഷി. 1990-ൽ കമ്മീഷൻ ചെയ്ത സോഫിയ ഖുറേഷി മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ്.
2006 ൽ കോംഗോയിലെ ഐക്യരാഷ്ട്രസഭ മിഷനിൽ ഉണ്ടായിരുന്നതുൾപ്പെടെ ആറ് വർഷത്തോളം യുഎൻ പീസ് കീപ്പിംഗ് ഓപ്പറേഷനുകളിലും (പികെഒ) പ്രവർത്തിച്ചിട്ടുണ്ട്. ഗുജറാത്ത് ആണ് ജന്മദേശം. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടി. മുത്തച്ഛൻ ഇന്ത്യൻ ഉദ്യോഗസ്ഥനായിരുന്നു. ഭർത്താവ് മെക്കാനൈസ്ഡ് ഇൻഫൻട്രി ഓഫീസറാണ്.
ALSO READ: ഇന്ത്യ ലക്ഷ്യമിട്ട ഒമ്പത് ഭീകരകേന്ദ്രങ്ങള്‍; ഈ സ്ഥലങ്ങൾ തീവ്രവാദികൾക്ക് പിന്തുണ നൽകുന്നതെങ്ങനെ?
വിംഗ് കമാൻഡർ വ്യോമിക സിംഗ്
2004 ൽ ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ട വിംഗ് കമാൻഡർ വ്യോമിക സിംഗ്, 2,500-ലധികം ഫ്ലൈറ്റ് അവറുകൾ പൂർത്തിയാക്കിയിട്ടുണ്ട്. 2020 നവംബറിൽ, അരുണാചൽ പ്രദേശിൽ ഒരു സുപ്രധാന ദൗത്യത്തിന് നേതൃത്വം നൽകി. വടക്കുകിഴക്കൻ മേഖലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അവർ നൽകിയ സേവനങ്ങൾക്ക് സിഗ്നൽ ഓഫീസർ-ഇൻ-ചീഫിന്റെ അഭിനന്ദനം നേടിയിട്ടുണ്ട്.
ചേതക്, ചീറ്റ ഹെലികോപ്റ്ററുകൾ പറത്തിയിട്ടുണ്ട്. 2017 ൽ വിംഗ് കമാൻഡർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അവർ, വ്യോമസേനയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു വഴികാട്ടി കൂടിയാണ്.