അഭിമാനം വാനോളം; വിഎസിന് പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
Padma Awards 2026: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് പത്മശ്രീ പുരസ്കാരത്തിന് അർഹരായി.
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ പി. നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.
മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. 1998-ൽ മമ്മൂട്ടിക്ക് പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 13 പേർക്കാണ് ഇത്തവണ പത്മഭൂഷൺ നൽകിയത്.
അൽക യാഗ്നിക്, ഭഗത് സിങ് കോഷിയാരി, കള്ളിപ്പട്ടി രാമസ്വാമി പളനിസ്വാമി, ഡോ. നോറി ദത്താത്രേയുഡു, പിയൂഷ് പാണ്ഡെ, കെ.എം. മയിലാനന്ദൻ, ശതവദനി ആർ ഗണേഷ്, ഷിബു സോറൻ, ഉദയ് കോഡക്, വി.കെ. മൽഹോത്ര, വിജയ് അമൃത്‌രാജ് തുടങ്ങിയവരും പത്മഭൂഷണിന് അർഹരായി.
ഇത്തവണ പത്മവിഭൂഷൺ പുരസ്‌കാരം അഞ്ചു പേർക്കാണ് നൽകുന്നത്. അതിൽ മൂന്ന് പേരും കേരളത്തിൽ നിന്നുള്ളവരാണ്. ബോളിവുഡ് നടൻ ധർമ്മേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദരിക്കും. കൂടാതെ, പ്രശസ്ത വയലിനിസറ്റ് എൻ. രാജത്തെയും പത്മവിഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിക്കും.
ALSO READ: മണ്ണറിഞ്ഞ സ്നേഹം; പത്മപുരസ്കാര സാധ്യതയിൽ ദേവകി അമ്മ എന്ന ‘വനമുത്തശ്ശി’
അതേസമയം, കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് പത്മശ്രീ പുരസ്കാരത്തിന് അർഹരായി. ശാസ്ത്രമേഖലയിൽ എ.ഇ. മുത്തുനായകം, കലരംഗത്ത് കലാമണ്ഡലം വിമല മേനോനും സാമൂഹ്യപ്രവർത്തനത്തിന് പരിസ്ഥിതി പ്രവർത്തക കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്കുമാണ് പുരസ്കാരം.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ്മ, നടൻ മാധവൻ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ വിജയകുമാർ തുടങ്ങിയവർക്കും പത്മശ്രീ പുരസ്കാരം നൽകുന്നതാണ്. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് പത്മ പുരസ്കാരം നൽകുന്നത്.