Indian Flights Airspace Ban: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി പാക്കിസ്ഥാൻ: വ്യോമപാത ഓഗസ്റ്റ് 24 വരെ തുറക്കില്ല
Pakistan Extended Indian Flights Airspace Ban: ഓഗസ്റ്റ് 24 ന് പുലർച്ചെ 4:59 വരെയാണ് വിലക്ക് തുടരുക. സിവിൽ വിമാനങ്ങൾക്ക് പുറമെ സൈനിക വിമാനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. പുതിയ ഉത്തരവിൽ വ്യോമപാത അടച്ചതിനുള്ള കാരണം ഔദ്യോഗികമായി പരാമർശിക്കുന്നില്ല.
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാൻ. വ്യോമപാത ഉപയോഗിക്കുന്നത് വിലക്കിയുള്ള നടപടി ഓഗസ്റ്റ് 24 വരെയാണ് നീട്ടിയിരിക്കുന്നത്. രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ പാക്കിസ്ഥാൻ എയർപോർട്ട് അതോറിറ്റിയാണ് (പിഎഎ) വിലക്ക് നീട്ടികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്ത്യൻ വിമാനങ്ങൾക്ക് പുറമെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത മറ്റ് വിമാനങ്ങൾക്കും പാക്കിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേക്ക് നീട്ടിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഇന്ത്യൻ എയർലൈനുകളുടെ മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും.
ഓഗസ്റ്റ് 24 ന് പുലർച്ചെ 4:59 വരെയാണ് വിലക്ക് തുടരുക. സിവിൽ വിമാനങ്ങൾക്ക് പുറമെ സൈനിക വിമാനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. പുതിയ ഉത്തരവിൽ വ്യോമപാത അടച്ചതിനുള്ള കാരണം ഔദ്യോഗികമായി പരാമർശിക്കുന്നില്ല. ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചത് വിമാന സർവീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. രാജ്യാന്തര സർവീസുകൾ കൂടുതൽ സമയമെടുത്താണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. വിമാനങ്ങളുടെ ഇന്ധനച്ചെലവും ഇതോടൊപ്പം വർധിച്ചതായാണ് റിപ്പോർട്ട്.
ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് വ്യോമപാത അടച്ചത്. പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയും വ്യോമാതിർത്തിയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ 30 ന് ആദ്യം വിലക്ക് ഏർപ്പെടുത്തിയതിന് ശേഷം ജൂലൈ 24 വരെ നീട്ടുകയായിരുന്നു.