Pakistan Shelling: പൂഞ്ചിൽ ഷെല്ലാക്രമണം തുടർന്ന് പാകിസ്താൻ; സൈനികന് വീരമൃത്യു
Soldier Martyred In Poonch: പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ലാൻസ് നായ്ക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്.
അതിർത്തിയിൽ ഷെല്ലാക്രമണം തുടർന്ന് പാകിസ്താൻ. പുഞ്ചിൽ നടന്ന ആക്രമണത്തിൽ ഒരു സൈനികൻ വീരമൃതു വരിച്ചു. ലാൻസ് നായ്ക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. നേരത്തെ പാകിസ്താൻ പുഞ്ചിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരെല്ലാവരും സാധാരണക്കാരാണ്.
നേരത്തെ ഇന്ത്യക്കെതിരെ പാകിസ്താൻ യുദ്ധഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവർ രക്തസാക്ഷികളാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പാർലമെൻ്റിൽ അവകാശപ്പെട്ടു. ആക്രമണത്തിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുഞ്ചിൽ നേരത്തെ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. 43 പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരിൽ രണ്ട് സിആർപിഎഫ് ജവാന്മാരും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറിന് മറുപടിയെന്ന അവകാശവാദവുമായി മെയ് ഏഴിന് പുലർച്ചെയാണ് പാകിസ്താൻ ഷെല്ലാക്രമണം ആരംഭിച്ചത്. ജനവാസ മേഖലകളിലേക്കാണ് പാകിസ്താൻ ആക്രമണം നടത്തിയത്. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ 25 മിനിട്ടിൽ 70 ഭീകരരെയാണ് വധിച്ചത്. പാകിസ്താനിലെ 9 തീവ്രവാദകേന്ദ്രങ്ങളിലേക്ക് 24 മിസൈലുകൾ തൊടുത്തായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇക്കാര്യം ഇന്ത്യൻ സൈന്യം തന്നെ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, 32 പേർ മരണപ്പെട്ടെന്നാണ് പാകിസ്താൻ പറയുന്നത്.
മെയ് 7ന് പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. മുസാഫറാബാദ്, കോട്ലി, ബഹാവല്‍പൂര്‍, റാവലകോട്ട്, ചക്സ്വാരി, ഭീംബര്‍, നീലം വാലി, ഝലം, ചക്വാള്‍ എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ കേന്ദ്രങ്ങൾ ഇവിടെയായിരുന്നു.