Parliament Winter Session 2025: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് മുതല്‍, പരിഗണിക്കുന്നത് 13 ബില്ലുകള്‍
Winter Session Of Parliament Begins Today: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. 13 ബില്ലുകളാണ് പാസാക്കുന്നതിന് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ളത്. എസ്‌ഐആർ ചര്‍ച്ചയായേക്കും.
ന്യൂഡല്‍ഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. 13 ബില്ലുകളാണ് പാസാക്കുന്നതിന് പാര്‍ലമെന്റിന്റെ പരിഗണനയിലുള്ളത്. ദേശീയപാത (ഭേദഗതി) ബിൽ, ആണവോർജ്ജ ബിൽ, കോർപ്പറേറ്റ് നിയമങ്ങൾ (ഭേദഗതി) ബിൽ, ഇൻഷുറൻസ് നിയമങ്ങൾ (ഭേദഗതി) ബിൽ, ഇന്ത്യ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബിൽ തുടങ്ങിയ ബില്ലുകളാണ് പരിഗണനയിലുള്ളത്. ലോക്‌സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സെൻട്രൽ എക്സൈസ് (ഭേദഗതി) ബില്ലും ആരോഗ്യ സുരക്ഷാ സെസ് ബില്ലും അവതരിപ്പിക്കും.
2025-26 വർഷത്തേക്കുള്ള ഗ്രാന്റ് ആവശ്യങ്ങൾക്കായുള്ള ചർച്ചയും സമ്മേളനത്തിൽ നടക്കും. പാർലമെന്റിന്റെ ഇരുസഭകളുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. 36 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 50 നേതാക്കൾ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ചു.
ഇരുസഭകളുടെയും സുഗമമായ നടത്തിപ്പിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് നേതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിയമങ്ങൾ അനുസരിച്ച് ഏത് പ്രധാന വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഐആർ, തൊഴിൽ കോഡുകൾ, ദേശീയ സുരക്ഷ എന്നിവയെക്കുറിച്ച് പ്രതിപക്ഷം ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നാണ് റിപ്പോര്‍ട്ട്. എസ്‌ഐആര്‍ ചര്‍ച്ചകള്‍ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയേക്കും. എസ്‌ഐആറിനെക്കുറിച്ചുള്ള ചർച്ച സംബന്ധിച്ച തീരുമാനം ബിഎസി യോഗത്തിൽ എടുക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു.
എസ്‌ഐആറിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസാണ് പ്രധാനമായി ആവശ്യപ്പെട്ടത്. ആസൂത്രണമില്ലാതെയാണ് പരിഷ്കരണം നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ജീവനക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നുമാണ് ആരോപണം. ഡല്‍ഹിയിലെ സ്‌ഫോടനം, വായു മലിനീകരണം അടക്കമുള്ള വിഷയങ്ങളും പ്രതിപക്ഷം ഉന്നയിച്ചേക്കും.