Patanjali Food Park: 1,500 കോടിയുടെ പദ്ധതി; നാഗ്പൂരിൽ പതഞ്ജലിയുടെ മെഗാ ഫുഡ് പാർക്ക് 9ന് ആരംഭിക്കും
Patanjali Food And Herbal Park: ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, യോഗ ഗുരു രാംദേവ് എന്നിവർ പങ്കെടുക്കും. പ്രതിദിനം 800 ടൺ ശേഷിയുള്ള പഴങ്ങളും പച്ചക്കറികളും സംസ്‌കരിക്കുന്ന യൂണിറ്റുകൾ ഉൾപ്പെടുത്തിയാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.
ന്യൂഡൽഹി: നാഗ്പൂരിൽ 1,500 കോടി രൂപ മുതൽമുടക്കിൽ ആരംഭിച്ച മെഗാ ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് ഞായറാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് പതഞ്ജലി ആയുർവേദ വെള്ളിയാഴ്ച അറിയിച്ചു. പതഞ്ജലി മെഗാ ഫുഡ് ആൻഡ് ഹെർബൽ പാർക്ക് മാർച്ച് 9 മുതൽ പ്രവർത്തനം ആരംഭിക്കും. നാഗ്പൂരിൽ 1,500 കോടി രൂപ മുതൽമുടക്കിൽ ആരംഭിക്കുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്. നിലവിൽ 700 കോടി നിക്ഷേപമാണ് പതഞ്ജലി മെഗാ ഫുഡ് ആൻഡ് ഹെർബൽ പാർക്ക് ഇതിനകം നടത്തിയിരിക്കുന്നത്. ഈ പദ്ധതിയുടെ ആകെ നിക്ഷേപം 1500 കോടി രൂപയാണ്.
നാഗ്പൂരിലെ മൾട്ടി മോഡൽ ഇന്റർനാഷണൽ കാർഗോ ഹബ് ആൻഡ് എയർപോർട്ടി (MIHAN) ലാണ് മെഗാ ഫുഡ് പാർക്ക് ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, യോഗ ഗുരു രാംദേവ് എന്നിവർ പങ്കെടുക്കും. പ്രതിദിനം 800 ടൺ ശേഷിയുള്ള പഴങ്ങളും പച്ചക്കറികളും സംസ്‌കരിക്കുന്ന യൂണിറ്റുകൾ ഉൾപ്പെടുത്തിയാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.
പതഞ്ജലിയുടെ ഈ പദ്ധതി കാർഷിക മേഖലയിൽ വിപ്ലവം കൊണ്ടുവരുമെന്നുമാണ് പതഞ്ജലി ആയുർവേദ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ഓറഞ്ച് സംസ്കരണ പ്ലാന്റാണ് നാഗ്പൂരിൽ വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 800 ടൺ ഉൽപാദന ശേഷിയുള്ള ഈ പ്ലാന്റിൽ ഓറഞ്ച്, അതിന്റെ ഉപോൽപ്പന്നങ്ങൾ, മറ്റ് പഴങ്ങൾ എന്നിവ സംസ്‌കരിക്കുമെന്നും ഈ സൗകര്യം കാർഷിക മേഖലയുടെ നിലവിലെ അവസ്ഥയിൽ മാറ്റം വരുത്തുമെന്നും ബാലകൃഷ്ണ പറഞ്ഞു.
ഇത്കൂടാതെ നാഗ്പൂർ ഫാക്ടറിയിൽ ഒരു ടെട്രാ പായ്ക്ക് യൂണിറ്റ് സ്ഥാപിക്കാനും പതജ്ഞലിക്ക് നീക്കമുണ്ട്. ഇതിന് പുറമെ നാഗ്പൂരിൽ ഒരു മില്ലും സ്ഥാപിച്ചിട്ടുണ്ട്. ഈ മില്ലിലൂടെ പ്രതിദിനം 100 ടൺ ഗോതമ്പ് സംസ്കരിച്ച് ജൽന, ആന്ധ്ര, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിലുള്ള പതഞ്ജലിയുടെ ബിസ്കറ്റ് യൂണിറ്റുകളിലേക്ക് വിതരണം ചെയ്യുകയെന്നതാണ് ലക്ഷ്യം. ഇതിനായി പതഞ്ജലി കർഷകരിൽ നിന്ന് നേരിട്ടാണ് ഗോതമ്പ് വാങ്ങുന്നത്.