Fuel prices Hike: പെട്രോൾ, ഡീസൽ വില കൂട്ടി, നട്ടംതിരിഞ്ഞ് സാധാരണക്കാർ
Petrol, Diesel Prices Hike in India: രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും അതിനാൽ ഇന്ധന വില കൂട്ടണമെന്നുമായിരുന്നു ആവശ്യം. അഞ്ച് രൂപ വർധിപ്പിക്കണമെന്നായിരുന്നു എണ്ണ കമ്പനികളുടെ ആവശ്യം. എന്നാൽ മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചടിയായി ഇന്ധനവിലയിൽ വർധനവ്. പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതായി കേന്ദ്രം അറിയിച്ചു. മൂന്ന് രൂപയാണ് കൂടിയത്. ഇതോടെ പെട്രോൾ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും വർധിച്ചു. മെയ് 15ന് ഇന്ധന വില വർധിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു.
രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും അതിനാൽ ഇന്ധന വില കൂട്ടണമെന്നുമായിരുന്നു ആവശ്യം. അഞ്ച് രൂപ വർധിപ്പിക്കണമെന്നായിരുന്നു എണ്ണ കമ്പനികളുടെ ആവശ്യം. എന്നാൽ മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധവുണ്ടാകുന്നത്. 2022 മുതൽ ചില്ലറ വിൽപ്പന വില വലിയതോതിൽ മരവിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നാണ് പുതിയ വർധനവ്. സംഘർഷം തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി കുതിച്ചതോടെയാണ് ഇന്ധനവില വർധിപ്പിച്ചത്.
ALSO READ: ഇന്ധന ലാഭത്തിന് ഡൽഹി മോഡൽ; സർക്കാർ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം, ഉദ്യോഗസ്ഥർക്ക് മെട്രോ യാത്ര നിർബന്ധം
നിലവിലെ നിരക്ക്
- തിരുവനന്തപുരം: പെട്രോളിന് 110.76 രൂപ, ഡീസലിന് 99.64 രൂപ.
- കോഴിക്കോട് (നഗര പ്രദേശങ്ങൾ): പെട്രോളിന് 109.07 രൂപ, ഡീസലിന് 97.96 രൂപ.
- കോഴിക്കോട് (ഗ്രാമീണ മേഖല): പെട്രോളിന് 109.37 രൂപ, ഡീസലിന് 98.23 രൂപ.
- കൊല്‍ക്കത്ത: പെട്രോളിന് 108.74 രൂപ, ഡീസലിന് 95.13 രൂപ
- മുംബൈ: പെട്രോളിന് 103.67 രൂപ, ഡീസലിന് 93.14 രൂപ
പാചക വാതക വില കൂടുമോ?
പെട്രോൾ, ഡീസൽ വില വർധനവിന് പിന്നാലെ സാധാരണക്കാരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ചോദ്യം പാചകവാതക വില കൂടുമോ എന്നതാണ്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് വാണിജ്യ ഉപയോഗത്തിന് പുറമേ ഗാർഹിക പാചകവാതകത്തിനും ക്ഷാമം ഉയരുന്നതായും അതിനാൽ ഇവയുടെ വില വർധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഗാർഹിക എൽപിജി സിലിണ്ടറിന് 40 – 50 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാണിജ്യ എൽപിജി വില കൂട്ടിയിരുന്നു. 993 രൂപയാണ് കൂട്ടിയത്. അഞ്ചുകിലോ സിലിണ്ടർ വിലയിൽ 281 രൂപയും ബൾക്ക് ഡീസൽ വില ലിറ്ററിന് 12 രൂപയും അന്താരാഷ്ട്ര സർവീസുകൾക്കുള്ള വിമാനഇന്ധന വില കിലോലിറ്ററിന് ഏഴായിരത്തിലേറെ രൂപയുമാണ് കൂട്ടിയത്.
ഇന്ധനലാഭത്തിന് ഡൽഹി സർക്കാർ
പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനിടെ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്നും പൊതുഗതാഗതം ഉപയോഗിക്കണമെന്നും വർക്ക് ഫ്രം ഹോം നടപ്പിലാക്കണമെന്നും തുടങ്ങിയ നിർദേശങ്ങൾ പ്രധാനമന്ത്രി നൽകിയിരുന്നു. ഇപ്പോഴിതാ, സർക്കാർ ഓഫീസുകൾക്ക് ആഴ്ചയിൽ രണ്ട് ദിവസത്തെ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. പുതിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹം വെറും നാലായി പരിമിതപ്പെടുത്തി. ഇതിൽ രണ്ടെണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. എല്ലാ തിങ്കളാഴ്ചയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജീവനക്കാരും മെട്രോയിൽ മാത്രമേ യാത്ര ചെയ്യാവൂ, അടുത്ത ഒരു വർഷത്തേക്ക് മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഔദ്യോഗിക വിദേശയാത്രകൾ നടത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, ആഴ്ചയിലൊരിക്കൽ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി നോ വെഹിക്കിൾ ഡേ ആചരിക്കാൻ പൊതുജനങ്ങളോട് സർക്കാർ അഭ്യർത്ഥിച്ചു.
English Summary:
India has increased petrol and diesel prices by Rs 3 per litre, marking the first major fuel price hike in nearly four years. The revision comes amid rising global crude oil prices triggered by tensions in West Asia, which have increased pressure on Indian oil marketing companies. Following the hike, petrol in Delhi now costs Rs 97.77 per litre and diesel Rs 90.67 per litre.