PM Modi: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സുരക്ഷ വേണം: ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് മോദി
PM Modi Holds Phone Call with Iran President: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ മോദിയോട് വിശദീകരിച്ചു.

Narendra Modi and Masoud Pezeshkian
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ മോദിയോട് വിശദീകരിച്ചു. ഇറാനും, യുഎസും തമ്മിലുണ്ടായ ധാരണയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. എല്ലാ പ്രശ്നങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാകൂവെന്നും മോദി വ്യക്തമാക്കി.
“പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി സംസാരിച്ചു. ചർച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്യുകയും തുടർച്ചയായ ശ്രമങ്ങൾ മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യക്കും ലോകത്തിനും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഞാൻ ആവർത്തിച്ചു”, മോദി എക്‌സിൽ കുറിച്ചു.
മോദിയുടെ കുറിപ്പ്:
Spoke with the President of Iran, Dr. Masoud Pezeshkian, on the recent developments in West Asia. Welcomed the progress made in the negotiations and expressed hope that continued efforts will lead to lasting peace in the region. Reiterated the importance of freedom of navigation…
— Narendra Modi (@narendramodi) June 30, 2026
മേഖലയിൽ ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കണമെന്ന് മോദി പറഞ്ഞു. കപ്പല്‍ ഗതാഗതം സുഗമമാക്കേണ്ടതിനെക്കുറിച്ചും, വാണിജ്യ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യുഎസ്-ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇരുനേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്.
ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുക, മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം കുറയ്ക്കുക, ഉപരോധങ്ങളിൽ ഇളവ് നൽകുക എന്നിവ ഉള്‍പ്പെടുത്തി യുഎസും ഇറാനും ജൂണ്‍ 17-ന് ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട പരിഹരിക്കപ്പെടാത്ത തർക്കങ്ങൾ തീർപ്പാക്കാൻ 60 ദിവസത്തെ സമയപരിധിയും നിശ്ചയിച്ചിരുന്നു.
ജൂൺ 21, 22 തീയതികളിൽ സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ വെച്ച് യുഎസ്, ഇറാൻ, ഖത്തർ, പാകിസ്ഥാൻ രാജ്യങ്ങള്‍ പങ്കെടുത്ത ചതുര്‍കക്ഷി ചര്‍ച്ചയും നടന്നു. എന്നാൽ, ഹോർമുസ് കടലിടുക്കിൽ ഒരു ഓയിൽ ടാങ്കറിന് നേരെ നടന്ന ഡ്രോൺ ആക്രമണം ഉൾപ്പെടെയുള്ളവയ്ക്ക് പിന്നില്‍ ടെഹ്‌റാൻ ആണെന്ന് ആരോപിച്ച് യുഎസ് സേന ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത് കാര്യങ്ങള്‍ വീണ്ടും വഷളാക്കി.
ബഹ്റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്‍ മറുപടി നല്‍കിയത്. ആക്രമണങ്ങൾ തുടർന്നാൽ കൂടുതൽ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസിന്റെ ഭാഗത്തുനിന്ന് ഇനിയെന്തെങ്കിലും നടപടിയുണ്ടായാൽ ചർച്ചകൾ പൂർണ്ണമായും സ്തംഭിക്കുമെന്നാണ് ഇറാന്റെ നിലപാട്.
യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ഇറാൻ തയ്യാറെടുക്കുന്നതിനിടെയാണ് പെസെഷ്കിയാനും മോദിയും ഫോണില്‍ സംസാരിച്ചത്.
ഖമേനിയുടെ സംസ്കാര ചടങ്ങുകൾ:
ജൂലൈ 5 മുതൽ 9 വരെയാണ് ഖമേനിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ മോദിയെ ഇറാന്‍ പ്രസിഡന്റ് ക്ഷണിച്ചിരുന്നു. സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബീഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്‌നൈനും (റിട്ട.) വിദേശകാര്യ സഹമന്ത്രി പാബിത്ര മാർഗരിറ്റയും പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
English Summary
PM Modi held a phone call with Iranian President Masoud Pezeshkian. They discussed the ongoing peace negotiations and instability in West Asia. Modi stressed the importance of free navigation in the Strait of Hormuz. Iran also invited the Indian Prime Minister to their late supreme leader’s funeral.