PM Narendra Modi: ട്രംപ് വിളിച്ചു, പിന്നാലെ ദിസനായകെയും; രണ്ട് നിര്‍ണായക ചര്‍ച്ചകളുമായി പ്രധാനമന്ത്രി; ലക്ഷ്യം പശ്ചിമേഷ്യയിലെ സമാധാനം
PM Modi holds talks with Donald Trump and Anura Kumara Dissanayake: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ പൂര്‍ണ പിന്തുണ അറിയിച്ചു. ചര്‍ച്ചയിലെ വിശദാംശങ്ങള്‍ പരിശോധിക്കാം.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നടത്തിയ രണ്ട് സുപ്രധാന ചര്‍ച്ചകള്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ എന്നിവരുമായാണ് മോദി ഫോണ്‍ സംഭാഷണം നടത്തിയത്. ആദ്യം ട്രംപ് മോദിയെ വിളിച്ചു. തുടര്‍ന്ന് ഇരുവരും പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ പൂര്‍ണ പിന്തുണയറിയിച്ചു.
ഹോര്‍മുസ് കടലിടുക്കും ചര്‍ച്ചാവിഷയമായി. ഹോര്‍മുസ് കടലിടുക്ക് തുറക്കേണ്ടതും, അത് സുരക്ഷിതമായി നിലനില്‍ക്കേണ്ടതും ലോകത്തിന്റെ ആവശ്യമാണെന്ന് മോദി പറഞ്ഞു. സമാധാന ശ്രമങ്ങള്‍ക്ക് ചര്‍ച്ചകള്‍ തുടരാനും ഇരുനേതാക്കളും ധാരണയായി.
ശ്രീലങ്കന്‍ പ്രസിഡന്റുമായി
ട്രംപിന് പിന്നാലെ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായും മോദി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയിലെ പരിണമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.
ഇന്ത്യ-ശ്രീലങ്ക ഊർജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും മോദിയും ദിസനായകെയും വിലയിരുത്തി. പൊതുവായ വെല്ലുവിളികളെ നേരിടാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി എക്‌സില്‍ കുറിച്ചു.
Spoke with President Anura Kumara Dissanayake and discussed the evolving situation in West Asia, with particular focus on disruptions affecting global energy security.
We reviewed progress on key initiatives aimed at strengthening India-Sri Lanka energy cooperation and enhancing…
— Narendra Modi (@narendramodi) March 24, 2026
രാജ്യസഭയില്‍ പറഞ്ഞത്
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് രാജ്യസഭയിലും മോദി വിശദീകരിച്ചിരുന്നു. സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, എണ്ണയുടെയും വാതകത്തിന്റെയും വിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനായുള്ള ശ്രമങ്ങള്‍ ഫലം കാണുന്നുണ്ട്. പ്രതിസന്ധിയുടെ ഭാരം കർഷക സഹോദരീ സഹോദരന്മാരുടെ മേൽ വരാതിരിക്കാൻ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി ‘ടീം ഇന്ത്യ’ക്ക് ഒരു വലിയ പരീക്ഷണം കൂടിയാണ്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമമാണ് പരമപ്രധാനം. ഇതാണ് തങ്ങളുടെ ശക്തിയെന്നും മോദി പറഞ്ഞു.