Pollachi Gang Assault: പൊള്ളാച്ചി കൂട്ടബലാത്സംഗ കേസ്; ഒമ്പത് പ്രതികൾക്കും ജീവപര്യന്തം
Pollachi Gang Assault Case Verdict: 2016-18 കാലയളവിൽ പ്രതികൾ പൊള്ളാച്ചിക്ക് സമീപമുള്ള പ്രദേശങ്ങളിലെ ഒട്ടേറെ വിദ്യാർത്ഥിനികളെയും വിവാഹിതരായ യുവതികളെയും ബലാത്സംഗം അത് വീഡിയോയിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.
കോയമ്പത്തൂർ: ആറുവർഷം മുൻപുനടന്ന പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം. കോയമ്പത്തൂർ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. പൊള്ളാച്ചി സ്വദേശികളായ എൻ. ശബരിരാജൻ (32), കെ. തിരുനാവുക്കരശ് (34), എം. സതീഷ് (33), ടി. വസന്തകുമാർ (30), ആർ. മണി (32), പി. ബാബു (33), ടി. ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം. അരുൺകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ജഡ്‌ജി ആർ. നന്ദിനി ദേവിയാണ് കേസിൽ വിധി പറഞ്ഞത്.
കേസിൽ 50-ലധികം സാക്ഷികളെയും 200-ലധികം രേഖകളും 400 ഡിജിറ്റൽ തെളിവുകളും സർക്കാർ അഭിഭാഷകൻ ഹാജരാക്കി. എട്ട് അതിജീവിതമാർ കോടതിയിൽ മൊഴി നൽകി. പ്രതികൾ അവരുടെ പ്രായവും മാതാപിതാക്കളുടെ വാർധക്യവും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടെങ്കിലും സ്ത്രീകൾക്കെതിരായ കൊടുംകുറ്റകൃത്യങ്ങൾ ഉൾപ്പെട്ട അപൂർവ കേസാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇരകളുടെയും സാക്ഷികളുടെയും സ്വകാര്യതയും സുരക്ഷയും മാനിച്ച് കോയമ്പത്തൂർ കോടതി സമുച്ചയത്തിൽ പ്രത്യേക കോടതി രൂപവത്കരിച്ചാണ് വിചാരണ തുടങ്ങിയത്. 2023 ഫെബ്രുവരി 14-നാണ് കേസിൽ വിചാരണ ആരംഭിച്ചത്. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു പലപ്പോഴും പ്രതികളുടെ വാദം കേട്ടത്.
2016-18 കാലയളവിൽ പ്രതികൾ പൊള്ളാച്ചിക്ക് സമീപമുള്ള പ്രദേശങ്ങളിലെ ഒട്ടേറെ വിദ്യാർത്ഥിനികളെയും വിവാഹിതരായ യുവതികളെയും ബലാത്സംഗം അത് വീഡിയോയിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന്, 2019 ഫെബ്രുവരി 24-ന് പൊള്ളാച്ചി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 19-കാരി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 12 ദിവസം മുൻപ്, നാല് പേര് തന്നെ ഓടുന്ന കാറിൽവെച്ച് പീഡിപ്പിക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. സ്വർണമാല കവർന്നതായും പരാതിയിൽ പറയുന്നു.
ഇതോടെ, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. പ്രതികളുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളെ പ്രതികൾ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി. ഇതിൽ കൂടുതലും നടന്നത് പ്രതികളിൽ ഒരാളായ തിരുനാവുക്കരശിൻ്റെ ചിന്നപ്പപ്പാളയത്തുള്ള ഫാം ഹൗസിൽ വെച്ചായിരുന്നു. 2019 മാർച്ച് 12-ന് കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിബിസിഐഡിക്ക് കേസ് കൈമാറി. പിന്നാലെ ഏപ്രിൽ 25ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമി കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു.
ALSO READ: ‘അഭിമാനം പേരോളം’; ഉത്തർപ്രദേശിൽ സിന്ദൂർ എന്ന് പേരിട്ടത് 17 കുഞ്ഞുങ്ങൾക്ക്
സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഒൻപത് പ്രതികളും പിടിയിലായത്. പരാതി നൽകിയ 19കാരിയെ പ്രതികൾ ധാരാപുരം റോഡിൽവെച്ച് പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്‌തു. ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ് വിദ്യാർഥിനി പോലീസിൽ പരാതി നൽകുന്നത്. അന്വേഷണത്തിൽ ശബരിരാജനാണ് കേസിൽ മുഖ്യപ്രതിയെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതികളെ അറസ്റ്റിലായതോടെ പീഡനത്തിനിരയായ എട്ടു പേർകൂടി പരാതിയുമായെത്തി.
കേസിലെ പ്രതികളിൽ ഒരാളായ അരുളാനന്ദം അണ്ണാ ഡിഎംകെയുടെ പൊള്ളാച്ചിയിലെ വിദ്യാർഥി വിഭാഗം സെക്രട്ടറിയായിരുന്നു. കേസിൽ അറസ്റ്റിലായതോടെ ഇയാളെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതിനിടെ ഇരയുടെ സഹോദരനെ അണ്ണാ ഡിഎംകെ പ്രവർത്തകർ മർദിക്കുകയും ചെയ്തു. ഇതോടെ കേസ് കൂടുതൽ വിവാദമായി.