R.G Kar Case: ആർജി കർ ബലാത്സംഗ കേസ് പ്രതിയുടെ അനന്തരവൾ മരിച്ച നിലയിൽ, മൃതദേഹം അലമാരക്കുള്ളിൽ
RG Kar Case Convict's Niece Found Death: സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതക സാധ്യത പൊലീസ് തള്ളി കളയുന്നില്ല.
കൊൽക്കത്ത: ആർജി കാർ ആശുപത്രിയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിയുടെ അനന്തരവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ആറാം ക്ലാസ് വിദ്യാർഥിനി സുരഞ്ജന സിംഗാണ് മരിച്ചത്. വിദ്യാസാഗർ കോളനിയിലെ വീട്ടിനുള്ളിലെ അലമാരക്കുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവസമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണ് വിവരം. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേർന്ന് കുട്ടിയെ കയ്യേറ്റം ചെയ്തിരുന്നതായി അയൽവാസികൾ ആരോപിച്ചു. ഇരുവരും ബെൽറ്റ് ഉപയോഗിച്ച് തന്നെ മർദ്ദിക്കാറുണ്ടെന്നും, എന്തെങ്കിലും കാരണം പറഞ്ഞ് തല പലപ്പോഴും ചുമരിൽ ഇടിക്കാറുണ്ടെന്നും കുട്ടിയുടെ മുത്തശ്ശിയും ആരോപിച്ചു. മരണവിവരം പുറത്ത് വന്നതോടെ പിതാവിനെയും രണ്ടാനമ്മയേയും നാട്ടുകാർ കയ്യേറ്റം ചെയ്തിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതക സാധ്യത പൊലീസ് തള്ളി കളയുന്നില്ല. കുടുംബാംഗങ്ങളെയും അയൽക്കാരെയും സഹപാഠികളെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സഞ്ജയ് റോയിയുടെ മൂത്ത സഹോദരിയായ ബബിതയെ ഭോല നേരത്തെ വിവാഹം കഴിച്ചിരുന്നുവെന്നും സുരഞ്ജന അവരുടെ ഏക മകളാണെന്നും പൊലീസ് പറഞ്ഞു. ബബിതയുടെ ആത്മഹത്യയെത്തുടർന്ന്, അയാൾ അവളുടെ ഇളയ സഹോദരി പൂജയെ വിവാഹം കഴിക്കുകയായിരുന്നു.