Sudha Murthy: ‘എനിക്ക് എട്ട് ഭാഷയറിയാം, കൂടുതൽ ഭാഷകൾ അറിയുന്നത് വലിയ നേട്ടമാണ്’; ത്രിഭാഷ നയത്തെ പിന്തുണച്ച് സുധ മൂർത്തി
MP Sudha Murty Supports Three Language Policy: ഒരു വ്യക്തി നിരവധി ഭാഷകൾ സ്വായത്തമാക്കണം എന്നാണ് താൻ വിശ്വസിക്കുന്നത്. തനിക്ക് എട്ട് ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയും. കൂടുതൽ ഭാഷകൾ അറിയുന്നത് വലിയ നേട്ടമാണെന്നും സുധ മൂർത്തി അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ നയത്തെ പിന്തുണച്ച് രാജ്യസഭാ എംപിയും ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകയുമായ സുധ മൂർത്തി. പുതിയ നയത്തിലൂടെ വിദ്യാർത്ഥികൾക്ക് കൂടുതൽ ഭാഷകൾ പഠിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുമെന്ന് സുധ മൂർത്തി അഭിപ്രായപ്പെട്ടു. എന്നാൽ ഹിന്ദി നിർബന്ധമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണിതെന്ന് തമിഴ്നാട് സർക്കാർ ആരോപിച്ചു.
ഒരു വ്യക്തി നിരവധി ഭാഷകൾ സ്വായത്തമാക്കണം എന്നാണ് താൻ വിശ്വസിക്കുന്നത്. തനിക്ക് എട്ട് ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയും. കൂടുതൽ ഭാഷകൾ അറിയുന്നത് വലിയ നേട്ടമാണെന്നും സുധ മൂർത്തി അഭിപ്രായപ്പെട്ടു. അതേസമയം, കേന്ദ്ര സർക്കാരിന്റെ ത്രിഭാഷ നയം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് കോൺഗ്രസ് എംപി കാർത്തി ചിദംബരം സ്വീകരിച്ചത്.
ഇംഗ്ലീഷ്, തമിഴ് എന്നീ ദ്വിഭാഷ നയം തമിഴ്നാട് വളരെ കൃത്യമായാണ് കൈകാര്യം ചെയ്യുന്നത്. തമിഴ് അവരുടെ സംസ്കാരവും സ്വത്വവും സംരക്ഷിക്കുമ്പോൾ ഇംഗ്ലീഷ് ആളുകളെ ശാസ്ത്ര-വാണിജ്യ ലോകവുമായി കൂടുതൽ അടുപ്പിക്കുന്നു. ഇനി ആർക്കെങ്കിലും മൂന്നാമൊതൊരു ഭാഷ പഠിക്കണമെങ്കിൽ അതവരുടെ ഇഷ്ടപ്രകാരം ആയിരിക്കണം. അല്ലാതെ നിർബന്ധമാക്കേണ്ടതില്ല. കേന്ദ്ര സർക്കാർ ത്രിഭാഷ നയത്തിൽ നിന്ന് പിന്മാറണം എന്നും കാർത്തി ചിദംബരം ആവശ്യപ്പെട്ടു.
ALSO READ: ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു; ജമ്മു കശ്മീരിലെ രണ്ട് സംഘടനകളെ നിരോധിച്ച് കേന്ദ്രം
രാജ്യസഭാ എംപി ജെബി മേത്തർ ഭാഷയെന്നത് ഒരു വൈകാരിക വിഷയമാണെന്നും കേന്ദ്ര സർക്കാരും ബിജെപിയും അത് മനസിലാക്കണമെന്നും പറഞ്ഞു. ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. അനാവശ്യ ഭിന്നതയുണ്ടാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ശ്രമിക്കുന്നു. എന്നാൽ, ഐക്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് പ്രതിപക്ഷം. ബിജെപിക്ക് ദേശീയ വിദ്യാഭ്യാസ നയത്തിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും എംപി ജെബി മേത്തർ പറഞ്ഞു.
അതേസമയം, സ്റ്റാലിൻ സർക്കാരും ഡിഎംകെയും തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ കുറ്റപ്പെടുത്തി. എന്നാൽ, ഭാഷയുടെ പേരിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് പ്രതിപക്ഷം പറഞ്ഞു. അങ്ങനൊരു അപരാധം മോദി സർക്കാർ ചെയ്യുന്നില്ലെന്ന് ധർമേന്ദ്ര പ്രധാനും വ്യക്തമാക്കി.