Arunachal Pradesh Landslide Death: മണ്ണിടിച്ചിലിൽ അകപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; അരുണാചലിൽ 7 പേർക്ക് ദാരുണാന്ത്യം
Landslide On Arunachal Pradesh National Highway-13: അഞ്ചും രണ്ടും വയസ് പ്രായമുള്ള കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടെയുള്ളവർ ഈ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇവിടുത്തെ റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം നാട്ടുകാർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് എഴ് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച്ച രാത്രിയോടെ ദേശീയ പാത 13ലെ ബാന-സെപ്പ റോഡിലായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴയാണ്. രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതയായാണ് വിവരം.
കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. പിന്നാലെ ഇവരുടെ വാഹനം മണ്ണിടിച്ചിലിൽ കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് മണ്ണിനും മരങ്ങൾക്കും ഒപ്പം കാറും റോഡിന് അരികിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അഞ്ചും രണ്ടും വയസ് പ്രായമുള്ള കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടെയുള്ളവർ ഈ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം.
അപകടത്തിൽപ്പെട്ട കാറിന് തൊട്ടുപിന്നാലെ മറ്റൊരു വാഹനവും ഉണ്ടായിരുന്ന. എന്നാൽ ഇവർ മണ്ണിടിഞ്ഞ സ്ഥലത്തിന് തൊട്ടുമുമ്പ് ഈ വാഹനം നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. കനത്ത മഴയെ തുടർന്ന് സ്ഥിരമായി മണ്ണിടിച്ചിലുണ്ടാവുന്ന മേഖലയാണിത്. അരുണാചൽ പ്രദേശ് ആഭ്യന്തര മന്ത്രിയും പ്രാദേശിക എംഎൽഎയുമായ മമ നടുങ് അപകടത്തെ തുടർന്നുണ്ടായ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.
ഇവിടുത്തെ റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം നാട്ടുകാർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തി മണ്ണും ചെളിയും നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം മോശം കാലാവസ്ഥ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
അതേസമയം, ഏഴ് മൃതദേഹങ്ങളും രക്ഷാപ്രവർത്തകർ കണ്ടെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച മുതൽ രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയും കാറ്റുമാണ് റിപ്പോർട്ട് ചെയ്യുന്നത്.