Bangladeshi Nationals Arrest: പാക് സംഘടനയെ പിന്തുണച്ചു; തിരുപ്പൂരിൽ ഭീകര ബന്ധമുള്ള ബംഗ്ലാദേശികൾ പിടിയിൽ
Bangladeshi Nationals Arrest In Tiruppur: അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദ ബന്ധം സംശയിക്കുന്ന സംഘം വലയിലായത്. തിരുപ്പൂരിലെ പനിയമ്പാളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇവർ അനധികൃതമായി താമസിച്ചിരുന്നത്. ഇന്ത്യയിൽ താമസിക്കാനാവശ്യമായ പാസ്‌പോർട്ടോ വിസയോ പ്രതികളുടെ കൈവശം ഉണ്ടായിരുന്നില്ല.

Bangladeshi Nationals Arrest
കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്ന് പാക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറ് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. ഡൽഹി പോലീസിന്റെ ക്യൂ ബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദ ബന്ധം സംശയിക്കുന്ന സംഘം വലയിലായത്. തിരുപ്പൂരിലെ പനിയമ്പാളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇവർ അനധികൃതമായി താമസിച്ചിരുന്നത്.
സാമൂഹികമാധ്യമങ്ങളിൽ പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ പിന്തുണച്ചുകൊണ്ട് ഇവർ നിരന്തരം സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഡൽഹി പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് പോലീസുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ബംഗ്ലാദേശികൾ അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് 8 മൊബൈൽ ഫോണുകൾ, 16 സിം കാർഡുകൾ, വ്യാജ ആധാർ കാർഡുകളും തിരിച്ചറിയൽ രേഖകളും തുടങ്ങിയ പിടിച്ചെടുത്തിട്ടുണ്ട്. സംഘം കഴിഞ്ഞ കുറച്ചു നാളുകളായി തിരുപ്പൂരിലെ വിവിധ വസ്ത്രനിർമ്മാണ കമ്പനികളിൽ തൊഴിലാളികളായി ജോലി ചെയ്ത് വരികയായിരുന്നു. മിജാനൂർ റഹ്‌മാൻ, മുഹമ്മദ് ശബാത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് അറസ്റ്റിലായവർ.
ഇന്ത്യയിൽ താമസിക്കാനാവശ്യമായ പാസ്‌പോർട്ടോ വിസയോ പ്രതികളുടെ കൈവശം ഉണ്ടായിരുന്നില്ല. എന്നാൽ, ജോലി ചെയ്യുന്നതിനും താമസസൗകര്യം തരപ്പെടുത്തുന്നതിനുമായി ഇവർ വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചതായി പോലീസ് പറയുന്നു. തിരുപ്പൂരിലെ പളനിപാളയം, ഉത്തുക്കുളി, പല്ലടം എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.