Railway News Kerala: മലബാറിലൂടെ ചെന്നൈയിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി; സ്റ്റോപ്പുകളും സമയക്രമവും ഇതാ
Southern Railway to Operate Mangaluru-Chennai Special Express : കേരളത്തിലെ മലബാർ മേഖലയിലുള്ള യാത്രക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഈ സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. വേനലവധി കഴിഞ്ഞ് തിരിച്ചെത്തുന്നവർക്കും മംഗളൂരു-ചെന്നൈ റൂട്ടിൽ സ്ഥിരം യാത്ര ചെയ്യുന്നവർക്കും ഈ പുതിയ സർവീസ് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Southern Railway to Operate Mangaluru-Chennai Special Express
തിരുവനന്തപുരം: വേനൽക്കാലത്തെ കടുത്ത യാത്രാ തിരക്കിന് പരിഹാരമായി മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മൂർ റൂട്ടിൽ പുതിയ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ സർവീസ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന ഈ സർവീസ് മെയ് ആദ്യവാരം മുതൽ ജൂൺ പകുതി വരെയാണ് ലഭ്യമാകുക. മംഗളൂരുവിൽ നിന്നുള്ള സർവീസ് മെയ് 4 മുതൽ ജൂൺ 8 വരെയുള്ള തിങ്കളാഴ്ചകളിൽ നടക്കും. വൈകീട്ട് 4 മണിക്ക് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 06125 സ്പെഷ്യൽ ട്രെയിൻ പിറ്റേന്ന് രാവിലെ 10.55-ന് ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. ചെന്നൈയിൽ നിന്നുള്ള മടക്കയാത്ര മെയ് 5 മുതൽ ജൂൺ 9 വരെയുള്ള ചൊവ്വാഴ്ചകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. പകൽ 2 മണിക്ക് എഗ്മൂറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാവിലെ 7 മണിയോടെ മംഗളൂരു സെൻട്രലിൽ യാത്ര അവസാനിപ്പിക്കും.
21 കോച്ചുകളുള്ള പ്രത്യേക തീവണ്ടി സർവീസ്
മൊത്തം 21 കോച്ചുകളുമായാണ് ഈ പ്രത്യേക തീവണ്ടി സർവീസ് നടത്തുന്നത്. ഇതിൽ രണ്ട് എസി ടു ടയർ കോച്ചുകളും എട്ട് എസി ത്രീ ടയർ കോച്ചുകളും ഉൾപ്പെടുന്നു. കൂടാതെ ആറ് സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളും ഒരു ഭിന്നശേഷി സൗഹൃദ കോച്ചും ട്രെയിനിലുണ്ടാകും. കേരളത്തിലെ മലബാർ മേഖലയിലുള്ള യാത്രക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഈ സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. വേനലവധി കഴിഞ്ഞ് തിരിച്ചെത്തുന്നവർക്കും മംഗളൂരു-ചെന്നൈ റൂട്ടിൽ സ്ഥിരം യാത്ര ചെയ്യുന്നവർക്കും ഈ പുതിയ സർവീസ് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാം
ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന പുതിയ ബോർഡിംഗ് പരിഷ്‌കാരവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ നേരിയ വിയോജിപ്പോ കാലതാമസമോ ഉണ്ടായാൽ ട്രെയിൻ മിസ്സായിപ്പോകുന്ന സാഹചര്യം ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ മാറ്റം. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ യാത്രക്കാർക്ക് തങ്ങളുടെ ബോർഡിംഗ് പോയിന്റ് മാറ്റാനുള്ള അവസരം റെയിൽവേ ഇപ്പോൾ ഔദ്യോഗികമായി ഒരുക്കിയിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
ALSO READ: മുംബൈ മെട്രോയുടെ വേഗത ഉയരുന്നു; ലൈന്‍ 6ലെ ആ ജോലിയും പൂര്‍ത്തിയായി
യാത്രക്കാർക്ക് പാസഞ്ചർ റിസർവേഷൻ സിസ്റ്റം വഴിയോ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ പോർട്ടൽ വഴിയോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. സാധാരണയായി ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് അര മണിക്കൂർ മുൻപാണ് അവസാന ചാർട്ട് തയ്യാറാക്കുന്നത്. ഈ ചാർട്ട് തയ്യാറാക്കുന്നത് വരെ യാത്രക്കാർക്ക് ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കും. ഇതുവഴി ആദ്യ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് സൗകര്യപ്രദമായ മറ്റ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കാം.
ടിക്കറ്റ് കൺഫേം ചെയ്തവർക്കും ആർഎസി ടിക്കറ്റ് ഉള്ളവർക്കും മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് ബോർഡിംഗ് പോയിന്റ് മാറ്റാൻ സാധിക്കില്ല. ഒരു ടിക്കറ്റിൽ ഒരു തവണ മാത്രമേ ഇത്തരത്തിൽ മാറ്റം വരുത്താൻ അനുവാദമുള്ളൂ എന്ന കാര്യവും ശ്രദ്ധേയമാണ്.