ആത്മീയതയുടെ 45 വർഷങ്ങൾ; ശ്രീ ശ്രീ രവിശങ്കറിന് 70-ാം ജന്മദിനാശംസകൾ നേർന്ന് ലോകനേതാക്കൾ
Sri Sri Ravi Shankar 70th Birthday And The Art of Living marked 45 years of global service : 1981-ൽ സമ്മർദ്ദരഹിതവും അക്രമരഹിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ഗുരുദേവൻ തുടക്കം കുറിച്ച ആർട്ട് ഓഫ് ലിവിങ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായി വളർന്നു പന്തലിച്ചിരിക്കുകയാണ്.

Sri Sri Ravi Shankar
ബെംഗളൂരു : ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ ഗുരുദേവൻ എഴുപതാം വയസ്സിലേക്ക് കടക്കുന്നതിന്റെയും, ആർട്ട് ഓഫ് ലിവിങ് പ്രസ്ഥാനം ലോകമെമ്പാടുമുള്ള തങ്ങളുടെ 45 വർഷത്തെ മാനുഷിക സേവനം പൂർത്തിയാക്കുന്നതിന്റെയും ഭാഗമായി ബംഗളൂരുവിലെ രാജ്യാന്തര ആശ്രമത്തിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള ആത്മീയ നേതാക്കൾ, രാഷ്ട്രീയ പ്രമുഖർ, കലാകാരന്മാർ, വ്യവസായികൾ, കായികതാരങ്ങൾ എന്നിവരടങ്ങുന്ന വൻ നിരയാണ് ഒരു മാസം നീണ്ടുനിന്ന ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ബംഗളൂരു ആശ്രമത്തിൽ ഒത്തുകൂടിയത്. 1981-ൽ സമ്മർദ്ദരഹിതവും അക്രമരഹിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ഗുരുദേവൻ തുടക്കം കുറിച്ച ആർട്ട് ഓഫ് ലിവിങ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായി വളർന്നു പന്തലിച്ചിരിക്കുകയാണ്.
“ഇന്ത്യയുടെ ആത്മീയ അംബാസഡർ”
ആഘോഷങ്ങളുടെ ഭാഗമായി ആശ്രമം സന്ദർശിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗുരുദേവനെ “ലോകത്തിന് മുന്നിലെ ഇന്ത്യയുടെ ഏറ്റവും വലിയ ആത്മീയ അംബാസഡർ” എന്ന് വിശേഷിപ്പിച്ചു. ഭാരതത്തെ ഒരു ‘വിശ്വഗുരു’ ആയി കാണുന്നത് കേവലം സാമ്പത്തികമോ സൈനികമോ ആയ കരുത്തുകൊണ്ട് മാത്രമല്ല, മറിച്ച് അതിന്റെ ആത്മീയ ശക്തികൊണ്ടാണെന്നും ആ പാതയിൽ ലോകത്തെ നയിക്കുന്നത് ശ്രീ ശ്രീ രവിശങ്കറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ ആർട്ട് ഓഫ് ലിവിങ് നടപ്പിലാക്കിയ ജലസംരക്ഷണ പദ്ധതികളും പ്രകൃതിദത്ത കൃഷിരീതികളും കർഷകരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയതായും, ദുരന്തമുഖങ്ങളിൽ സംഘടനയുടെ വോളന്റിയർമാർ നടത്തുന്ന സേവനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
ഹരിയാന ഗവർണർ പ്രൊഫസർ ആശിം കുമാർ ഘോഷ് ഗുരുദേവന്റെ ആഗോള സ്വാധീനത്തെ പ്രകീർത്തിച്ചു. “45 വർഷങ്ങൾക്ക് മുമ്പ് കർണാടകയുടെ മണ്ണിൽ ഗുരുദേവൻ തെളിയിച്ച ആത്മീയ ദീപം ഇന്ന് 182-ലധികം രാജ്യങ്ങളിലായി 100 കോടിയിലധികം മനുഷ്യരുടെ ജീവിതങ്ങളെ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
‘വേൾഡ് മെഡിറ്റേറ്റ്സ്’ ആഗോള ധ്യാനം
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പ്രശസ്തമായ ‘ധ്യാന മന്ദിരത്തിൽ’ നടന്ന പ്രത്യേക സത്സംഗത്തിലും ധ്യാനത്തിലും പ്രമുഖർ പങ്കെടുത്തു. ഇതിന്റെ ഭാഗമായി ലോക സമാധാനത്തിനായി സംഘടിപ്പിച്ച “വേൾഡ് മെഡിറ്റേറ്റ്സ് വിത്ത് ഗുരുദേവ്” എന്ന പരിപാടിയിൽ ഓൺലൈനായും നേരിട്ടും കോടിക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
വിദ്യാഭ്യാസം, സ്ത്രീ-യുവജന ശാക്തീകരണം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ഡിജിറ്റൽ സാക്ഷരത, ഗോത്രവർഗ്ഗ ക്ഷേമം, ജയിൽ പരിഷ്കരണം എന്നിവയിലൂന്നിയ ഒമ്പത് രാജ്യവ്യാപക സേവന പദ്ധതികൾക്ക് പ്രധാനമന്ത്രി നേരത്തെ തുടക്കം കുറിച്ചിരുന്നു.
ജീവിതം ഒരു ആഘോഷമാണ്: ഗുരുദേവൻ
സത്സംഗത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ഗുരുദേവൻ മനസ്സിന്റെ സമാധാനത്തെക്കുറിച്ചും ആത്മീയ ശക്തിയെക്കുറിച്ചും സംസാരിച്ചു. “ജീവിതം തന്നെ ഒരു ആഘോഷമാണ്. നമുക്ക് ലഭിച്ചതെല്ലാം ഈശ്വരന്റെ കാരുണ്യമാണ്. മനസ്സ് ശാന്തവും സന്തോഷവുമുള്ളതാകുമ്പോൾ ബുദ്ധി മൂർച്ചയുള്ളതാവുകയും ശരീരം കരുത്ത് നേടുകയും ചെയ്യും,” ഗുരുദേവൻ ഓർമ്മിപ്പിച്ചു.
ദേശീയ വനിതാ ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻ നുപുർ ഷിയോറൻ ഉൾപ്പെടെയുള്ള പ്രമുഖർ തങ്ങളുടെ ജീവിതത്തിൽ സുദർശൻ ക്രിയയും ധ്യാനവും വരുത്തിയ നല്ല മാറ്റങ്ങളെക്കുറിച്ച് ചടങ്ങിൽ സാക്ഷ്യപ്പെടുത്തി.
ആർട്ട് ഓഫ് ലിവിങ് ഫ്രീ സ്കൂൾ, 1600-ലധികം പശുക്കളുള്ള ഗോശാല, വേദ ആഗമ പാഠശാല, ദിവസേന ഇരുപതിനായിരത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകുന്ന അടുക്കള എന്നിവയും അതിഥികൾ സന്ദർശിച്ചു. 45 വർഷത്തെ സേവന പാരമ്പര്യവുമായി മാനവികതയ്ക്ക് പുതിയൊരു ദിശാബോധം നൽകിക്കൊണ്ട് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ഈ ആഗോള പ്രസ്ഥാനം മുന്നോട്ട് കുതിക്കുകയാണ്.