Earthquake: ഉത്തരേന്ത്യ വിറച്ചു! ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാന്‍?
Earthquake India: ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ഡൽഹി, ജമ്മു കശ്മീർ, മറ്റ് നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജർമിന് 43 കിലോമീറ്റർ തെക്കായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ഡൽഹി, ജമ്മു കശ്മീർ, മറ്റ് നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജർമിന് 43 കിലോമീറ്റർ തെക്കായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ ചില സ്ഥലങ്ങളില്‍ ഭൂകമ്പം പരിഭ്രാന്തി സൃഷ്ടിച്ചു.
ജനങ്ങള്‍ വീടുകളില്‍ നിന്നും, ഓഫീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടി. പാകിസ്ഥാന്റെയും വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെയും ചില ഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
വെനസ്വേലയില്‍ മരണസംഖ്യ ഉയരുന്നു
വെനസ്വേലയിലുണ്ടായ ശക്തമായ ഇരട്ട ഭൂകമ്പങ്ങളിൽ മരണമടഞ്ഞവരുടെ എണ്ണം 900 കടന്നതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മരണസംഖ്യ 920-ൽ എത്തിയതായി നാഷണൽ അസംബ്ലി മേധാവി ജോർജ്ജ് റോഡ്രിഗസ് പറഞ്ഞു. 3,360-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ ഊർജിതമായി തുടരുകയാണ്.
തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള എന്തെങ്കിലും വാർത്തകൾ അറിയാൻ ആശങ്കയോടെ കാത്തിരിക്കുകയാണ് ദുരന്തബാധിതരായ കുടുംബങ്ങൾ. കാരക്കാസ് ഉൾപ്പെടെ രാജ്യത്തിന്റെ വടക്കൻ മേഖലയിലെ നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു.
പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ താൽക്കാലിക മെഡിക്കൽ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രണ്ടായിരത്തോളം രക്ഷാപ്രവർത്തകർ ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ടെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച ഏതാനും സെക്കൻഡുകളുടെ ഇടവേളയിലാണ് രാജ്യത്തെ വിറപ്പിച്ച രണ്ട് അതിശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. ഇതിൽ രണ്ടാമത്തെ ഭൂകമ്പം 7.5 തീവ്രത രേഖപ്പെടുത്തിയതായിരുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണ്. ലാ ഗ്വൈറ പ്രവിശ്യയെയാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്.
സിമോൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളവും സ്ഥിതി ചെയ്യുന്നത് ഈ പ്രവിശ്യയിലാണ്. നിരവധി ആളുകളെ കാണാതായിട്ടുണ്ടെന്നും, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് അധികൃതര്‍ പങ്കുവെയ്ക്കുന്ന വിവരം.
കുറഞ്ഞത് 172 പേരെങ്കിലും ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ലാ ഗ്വൈറയിൽ മാത്രം ഇതുവരെ 243 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് ജോർജ്ജ് റോഡ്രിഗസ് പറഞ്ഞു. ഭൂകമ്പത്തിൽ നൂറുകണക്കിന് കെട്ടിടങ്ങളാണ് തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുള്ളത്.
ഇതിൽ നിരവധി ആശുപത്രികളും ഷോപ്പിംഗ് മാളുകളും ഉൾപ്പെടുന്നുണ്ടെന്ന് ജോർജ്ജ് റോഡ്രിഗസ് അറിയിച്ചു. തകരാതെ അവശേഷിക്കുന്ന മെഡിക്കൽ കേന്ദ്രങ്ങൾ ഇപ്പോൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതും, റോഡുകൾ നശിച്ചതും പ്രാരംഭ ഘട്ടത്തിൽ അടിയന്തിര രക്ഷാപ്രവർത്തനം നടത്തുന്നത് ബുദ്ധിമുട്ടിലാക്കി.
English Summary
Strong earthquake tremors jolted Delhi-NCR, Jammu and Kashmir, and other north Indian states on Saturday evening. The National Centre for Seismology stated that the 6.2 magnitude quake originated in northeastern Afghanistan. The deep tremors triggered panic in the national capital, forcing residents to rush out of buildings. This event closely follows devastating twin earthquakes in Venezuela that left over 900 people dead.