Supreme Court: വിവാഹം കഴിക്കുന്നത് വേലക്കാരിയെ അല്ല, വീട്ടുജോലി ഭർത്താവിൻ്റെയും കടമ; സുപ്രീം കോടതി
Supreme Court Remark On Marriage: ഭക്ഷണം പാകംചെയ്യാൻ ഭാര്യ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. വിവാഹം ഒരു പങ്കാളിത്തമാണെന്നും ഏകപക്ഷീയമായി അതിനെ കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ന്യൂഡൽഹി: വീട്ടുജോലികൾ ഭർത്താവിൻ്റെ കൂടി കടമയാണെന്ന് സുപ്രീം കോടതി. ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്നും അത് ഭാര്യയുടെ മാത്രം കടമയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഭക്ഷണം പാകംചെയ്യാൻ ഭാര്യ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. വിവാഹം ഒരു പങ്കാളിത്തമാണെന്നും ഏകപക്ഷീയമായി അതിനെ കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. “പാചകം, വൃത്തിയാക്കൽ, അലക്കൽ തുടങ്ങി എല്ലാത്തിലും ഭർത്താവിനും തുല്യമായ പങ്കുണ്ട്. കാലം ഒരുപാട് മാറി. വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണ്“ ജസ്റ്റിസ് സന്ദീപ് മേത്ത അഭിപ്രായപ്പെട്ടു.
ALSO READ: എയർ ഇന്ത്യയുടെ വമ്പൻ അബദ്ധം; അനുമതിയില്ലാത്ത വിമാനത്തെ കാനഡയിലേക്ക് അയച്ചു
വീട്ടുജോലികൾ ചെയ്യാതിരിക്കുന്നത് നിയമപ്രകാരം ക്രൂരതയായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. വിചാരണ കോടതിയുടെ വിധി റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയും നിരീക്ഷണം. 2017 മെയിലാണ് ദമ്പതികൾ വിവാഹിതരായത്. എന്നാൽ 2019 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യ ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും മോശമായി പെരുമാറുന്നുവെന്നും ആരോപിച്ചാണ് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, ഭർത്താവിൻ്റെ ആരോപണങ്ങൾ എല്ലാം തന്നെ ഭാര്യയുടെ അഭിഭാഷകൻ നിഷേധിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഇരുവരും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഭർത്താവ് സ്‌കൂൾ അധ്യാപകനും ഭാര്യ ലക്ചററുമാണ്. ഏപ്രിൽ 27 ന് കേസിൽ വീണ്ടും വാദം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്.