Ram Setu: ‘രാമസേതു’വിനെ ദേശീയ സ്മാരകമാക്കുമോ?: കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീം കോടതി
Ram Setu National Monument Case: നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് നിർദ്ദേശം. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്ന നിവേദനത്തിൽ വേഗം തീരുമാനമെടുക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഇയാൾ ഹർജി സമർപ്പിച്ചത്.
ന്യൂഡൽഹി: രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിൻ്റെ മറുപടി തേടി സുപ്രീം കോടതി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. നാലാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് നിർദ്ദേശം. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്ന നിവേദനത്തിൽ വേഗം തീരുമാനമെടുക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഇയാൾ ഹർജി സമർപ്പിച്ചത്.
തമിഴ്നാടിന്റെ തെക്കുകിഴക്കൻ തീരത്തുള്ള പാമ്പൻ ദ്വീപ്, മാന്നാർ ദ്വീപ്, ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ തീരം എന്നിവയ്ക്കിടയിൽ കാണുന്നതാണ് രാമസേതു. അവിടെയുള്ള ചുണ്ണാമ്പുകൽക്കൂട്ടങ്ങളുടെ നിരയാണ് രാമസേതുവായി അറിയപ്പെടുന്നത്. ഹിന്ദു പുരാണമനുസരിച്ച്, സീതയെ രക്ഷിക്കാൻ ലങ്കയിലേക്ക് പോകാനൊരുങ്ങുന്ന രാമനും യോദ്ധാക്കൾക്കും വേണ്ടി വാനരസൈന്യം നിർമ്മിച്ചതാണ് ഈ പാലമെന്നാണ് വിശ്വാസം. അതുകൊണ്ട് ഈ സ്ഥലം ഒരു വിശ്വാസമാണെന്നും അത് ഒരു തീർത്ഥാടന കേന്ദ്രമായി കണക്കാക്കണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും ഹർജി കോടതിക്ക് മുമ്പിൽ എത്തിയിരുന്നു. ‘ഹിന്ദു പേഴ്സണൽ ലോ ബോർഡ്’ എന്ന സംഘടന നൽകിയ ഹർജി 2023ൽ സുപ്രീം കോടതി തള്ളിയിരുന്നു. സർക്കാരിൻ്റെഭരണപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ടതാണ് ഇവയെല്ലാമെന്ന് ചൂണ്ടികാട്ടിയാണ് അന്ന് കോടതി ഈ ഹർജി തള്ളിയത്. ഇതേ വിഷയത്തിൽ സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി നിലനിൽക്കുന്നുണ്ടെന്നും അന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
2023-ൽ സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജിയിൽ, വിഷയം സാംസ്കാരികമന്ത്രാലയം പരിശോധിച്ചുവരുകയാണെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. തുടർന്ന് കേന്ദ്രത്തോട് തീരുമാനമെടുക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം അതിൽ തൃപ്തനല്ലെങ്കിൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ ഇയാൾക്ക് അനുമതി നൽകിയിരുന്നു. ഇതുപ്രകാരം സ്വാമി നൽകിയ ഹർജിയിലാണ് വെള്ളിയാഴ്ച കോടതി നോട്ടീസയച്ചത്.