Hindi Ban Bill : ഹിന്ദി നിരോധന ബില്ലിൽ നിന്ന് തമിഴ്നാട് സർക്കാർ തത്കാലം പിന്മാറി
Tamil Nadu Government Withdraws Proposed Hindi Ban Bill: ത്രിഭാഷാ ഫോർമുലയിലൂടെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഡിഎംകെയുടെ ഒരു പ്രധാന രാഷ്ട്രീയ പ്രചാരണായുധമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ വിഷയം ഡിഎംകെ സജീവമായി ഉപയോഗിച്ചിരുന്നു.
ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി ഭാഷാപരമായ നിയന്ത്രണങ്ങൾ ലക്ഷ്യമിട്ടുള്ള ബിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് തമിഴ്നാട് സർക്കാർ തത്കാലം പിന്മാറി. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നെങ്കിലും, ഈ വിഷയത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് സർക്കാർ നീക്കം നിർത്തിവെച്ചതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തമിഴ്‌നാട്ടിലുടനീളമുള്ള ഹിന്ദി ഹോർഡിംഗുകൾ, ഹിന്ദി ഭാഷാ സിനിമകൾ, മറ്റ് ബോർഡുകൾ എന്നിവ നിരോധിക്കുക എന്നതായിരുന്നു ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. തമിഴരുടെ മേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ത്രിഭാഷാ ഫോർമുലയുടെ പേരിൽ ആദ്യം ഹിന്ദിയും പിന്നീട് സംസ്കൃതവും അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ സംസ്ഥാനം ശക്തമായി എതിർക്കുന്നുവെന്ന് സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു ഹിന്ദി ഭാഷാപരമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ഡിഎംകെ സർക്കാരിന്റെ ശ്രമം.
എങ്കിലും, ഇന്നലെ രാത്രി നിയമ വിദഗ്ധരുമായി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് ബിൽ അവതരണം തത്കാലം നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും, ഹിന്ദി അടിച്ചേൽപ്പിക്കപ്പെടുന്നതിനെ മാത്രമാണ് എതിർക്കുന്നതെന്നും മുതിർന്ന ഡിഎംകെ നേതാക്കൾ വിശദീകരിച്ചു.
തമിഴ്, ഇംഗ്ലീഷ് ഭാഷകളിലൂന്നിയുള്ള സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് കൂടുതൽ സഹായകമായെന്നാണ് ഡിഎംകെയുടെ കാലങ്ങളായുള്ള വാദം. ത്രിഭാഷാ ഫോർമുലയിലൂടെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഡിഎംകെയുടെ ഒരു പ്രധാന രാഷ്ട്രീയ പ്രചാരണായുധമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ വിഷയം ഡിഎംകെ സജീവമായി ഉപയോഗിച്ചിരുന്നു.
നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറിയെങ്കിലും, ഭാവിയിൽ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കും നിയമനിർമ്മാണങ്ങൾക്കും സാധ്യതയുണ്ടെന്നാണ് സൂചന.