AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; പൊലീസുകാര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

നഗ്നരാക്കി നടത്തിയതിന് ശേഷം ഇരുവരും ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നഗ്നരാക്കും മുമ്പ് ഇരകള്‍ സഹായം തേടി നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പില്‍ ഓടിക്കയറിയിരുന്നു.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; പൊലീസുകാര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്
Shiji M K
Shiji M K | Updated On: 01 May 2024 | 08:22 AM

ന്യൂഡല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കിയ നടത്തിയ സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെവന്ന് സിബിഐ റിപ്പോര്‍ട്ട്. ഇരകള്‍ പൊലീസിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടും വണ്ടിയുടെ താക്കോലില്ലെന്നാണ് പൊലീസുകാര്‍ മറുപടി നല്‍കിയതെന്ന് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗ്നരാക്കി നടത്തിയതിന് ശേഷം ഇരുവരും ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നഗ്നരാക്കും മുമ്പ് ഇരകള്‍ സഹായം തേടി നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പില്‍ ഓടിക്കയറിയിരുന്നു. അപ്പോള്‍ വാഹനത്തിന് അകത്തും പുറത്തുമായി ഏഴോളം പൊലീസുകാരും ഉണ്ടായിരുന്നു.

വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഇരുവരെയും രക്ഷപ്പെടുത്തണമെന്ന് അപേക്ഷിച്ചിട്ടും താക്കോലില്ലെന്നാണ് ഡ്രൈവര്‍ മറുപടി നല്‍കിയത്. എന്നിട്ട് ഇതേ വാഹനം ഓടിച്ച് ആയിരത്തോളം വരുന്ന കലാപകാരികളുടെ അടുത്ത് വാഹനം നിര്‍ത്തി പൊലീസുകാര്‍ കടന്നുകളഞ്ഞു. തുടര്‍ന്നാണ് കലാപകാരികള്‍ സ്ത്രീകളെ പിടികൂടി വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിയതെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

സ്ത്രീകളിലൊരാളുടെ പിതാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടിട്ടും പൊലീസ് അത് തടഞ്ഞില്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. കൂട്ടബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കല്‍, ക്രമിനില്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം മെയ് നാലിനാണ് രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയത്. ഇതിന്റെ വീഡിയോ ജൂലായിലാണ് പുറത്തുവന്നത്. വീഡിയോ സമൂഹത്തിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. തലസ്ഥാന നഗരിയായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നത്. നഗ്നരാക്കി നടത്തിയതിന് ശേഷം സ്ത്രീകളെ അക്രമിസംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയുമുണ്ടായി.

മെയ് നാല് മുതല്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടിരുന്നു. മെയ്‌തേയി- കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കിരിനോ കേന്ദ്ര സര്‍ക്കാരിനോ സാധിച്ചിട്ടുമില്ലായിരുന്നു. മെയ്‌തേയി വിഭാഗത്തെ പട്ടിക വര്‍ഗം വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനതെിരെ ഗോത്രവിഭാഗമായ കുക്കികള്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

നിര്‍ദേശത്തിനെതിരെ കുക്കി വിഭാഗം ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് രൂക്ഷമായ സംഘര്‍ഷങ്ങളിലേക്ക് വഴിവെച്ചത്. നിരവധി വീടുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം തീയിട്ടു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിച്ചിരുന്നത്. സ്ത്രീകളെ ആക്രമിച്ച സംഭവം മനുഷ്യത്വരഹിതമായ സംഭവമാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞിരുന്നു. ഈ കേസിലെ പ്രതികള്‍ വധശിക്ഷയ്ക്ക് അര്‍ഹരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തെ ശക്തമായി അപലപിച്ച അദ്ദേഹം ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും ഈ ഹീനമായ കുറ്റകൃത്യത്തില്‍ തന്റെ സര്‍ക്കാര്‍ നിശബ്ദത പാലിക്കില്ലെന്നും വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരെ നടന്ന ക്രൂരമായ ലൈംഗികാതിക്രമങ്ങളുടെ ദൃക്‌സാക്ഷിയായിരുന്നു ഫഹദ് വൈഫൈ. സ്ത്രീകളെ ആക്രമിക്കുന്നതിന് മുമ്പ് തന്റെ ഗ്രാമത്തിലും സമാനമായ സംഭവം നടന്നിരുന്നുവെന്ന് ഫഹത് പറഞ്ഞിരുന്നു. സംഭവത്തില്‍ ആള്‍കൂട്ടം മുഖ്യപ്രതിയുടെ വീട് കത്തിച്ചിരുന്നു.

അതേസമയം, കൂട്ടബലാത്സംഗത്തിന് ഇരകളായ സ്ത്രീകള്‍ നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതികള്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ആക്രമണത്തില്‍ നീതിയുക്ത അന്വേഷണത്തിന് ഉത്തരവിടണമെന്നം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഹരജിയില്‍ പറഞ്ഞിരുന്നു.

 

 

Follow Us