Gujarat GST Officials Arrest: ചരക്ക് വിട്ടുനൽകാൻ ചോദിച്ചത് 55 ലക്ഷം; ജിഎസ്ടി ഉദ്യോഗസ്ഥർ പിടിയിൽ
Gujarat GST Officials Arrest In Bribe Case: രേഖകളിൽ പോരായ്മയുണ്ടെന്ന് ആരോപിച്ചാണ് വാഹനം പിടിച്ചെടുത്തത്. പിന്നീട് നിയമനടപടികൾ ഒഴിവാക്കുന്നതിനാണ് 55 ലക്ഷം ആവശ്യപ്പെട്ടത്. കൈക്കൂലി നൽകാൻ തയ്യാറാകാതെ പരാതിക്കാരൻ എസിബി ഹെൽപ്‌ലൈൻ നമ്പറായ 1064-ൽ വിവരം അറിയിച്ചു. തുടർന്ന് ഗാന്ധിനഗർ എസിബി യൂണിറ്റ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് കൈക്കൂലി വാങ്ങുന്നതിനിടെ തന്നെ ഇവരെ പിടികൂടിയത്.

പിടിയിലായ ജിഎസ്ടി ഉദ്യോഗസ്ഥർ
അഹമ്മദാബാദ്: ഗുജറാത്തിലെ നദിയാദിൽ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർ പിടിയിൽ. പിടിച്ചെടുത്ത ചരക്ക് വാഹനം വിട്ടുനൽകാൻ 55 ലക്ഷം രൂപ ഇവർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അഴിമതി വിരുദ്ധ ബ്യൂറോയാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. നദിയാദിലെ സെൻട്രൽ ജിഎസ്ടി ഭവനിൽ വെച്ച് കൈക്കൂലിയായി ആദ്യ ഗഡു 10 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്.
ജിഎസ്ടി സൂപ്രണ്ട് (ക്ലാസ്-2) അമർനാഥ് ഗോവർധൻറാം സരോജ്, ജിഎസ്ടി ഇൻസ്പെക്ടർ (ക്ലാസ്-2) സുബോധ് സുഭാഷ് ചൗഹാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ ട്രാൻസ്പോർട്ട് ഉടമയുടെ സാധനങ്ങൾ കയറ്റിയ ട്രക്ക് ഇവർ തടഞ്ഞുവെച്ചിരുന്നു. രേഖകളിൽ പോരായ്മയുണ്ടെന്ന് ആരോപിച്ചാണ് വാഹനം പിടിച്ചെടുത്തത്. പിന്നീട് നിയമനടപടികൾ ഒഴിവാക്കുന്നതിനാണ് 55 ലക്ഷം ആവശ്യപ്പെട്ടത്.
അതിനായി ആദ്യ ഗഡുവെന്നോണം പത്ത് ലക്ഷം രൂപ ഉടൻ നൽകണമെന്നും ഇവർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൈക്കൂലി നൽകാൻ തയ്യാറാകാതെ പരാതിക്കാരൻ എസിബി ഹെൽപ്‌ലൈൻ നമ്പറായ 1064-ൽ വിവരം അറിയിച്ചു. തുടർന്ന് ഗാന്ധിനഗർ എസിബി യൂണിറ്റ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് കൈക്കൂലി വാങ്ങുന്നതിനിടെ തന്നെ ഇവരെ പിടികൂടിയത്.
പണം കൈമാറുന്നതിനിടയിലുള്ള സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത എസിബി സംഘം, പണം സ്വീകരിച്ച ഉടൻ തന്നെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 10 ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത എസിബി, കേസിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.