LPG Crisis: വരുന്നുണ്ട് കൂടുതല്‍ എല്‍പിജി; യുഎഇയില്‍ നിന്ന് രണ്ട് കപ്പലുകള്‍ ഇന്ത്യയിലേക്ക്
2 Indian Tankers Cross Strait Of Hormuz: യുഎഇയിൽ നിന്ന് രണ്ട് എൽപിജി കപ്പലുകളും സൗദി അറേബ്യയിൽ നിന്ന് ഒരു ക്രൂഡ് ഓയിൽ കാരിയറും ഇന്ത്യൻ തുറമുഖങ്ങളിലേക്ക് പുറപ്പെട്ടു. എംവി ജഗ് വസന്ത്, എംവി പൈന്‍ ഗ്യാസ് എന്നീ കപ്പലുകളാണ് പുറപ്പെട്ടത്. ജഗ് വസന്ത് മാർച്ച് 26-ന് കണ്ട്‌ല തുറമുഖത്ത് എത്തും. പൈൻ ഗ്യാസ് മാർച്ച് 28-ന് ന്യൂ മാംഗ്ലൂരിലെത്തും.

Image for representation purpose only
ന്യൂഡല്‍ഹി: യുഎഇയിൽ നിന്ന് രണ്ട് എൽപിജി കപ്പലുകളും സൗദി അറേബ്യയിൽ നിന്ന് ഒരു ക്രൂഡ് ഓയിൽ കാരിയറും ഇന്ത്യൻ തുറമുഖങ്ങളിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് എംവി ജഗ് വസന്ത്, എംവി പൈന്‍ ഗ്യാസ് എന്നീ കപ്പലുകള്‍ തിങ്കളാഴ്ച രാവിലെ ആറു മണിക്കാണ് യുഎഇ പോര്‍ട്ടുകളില്‍ നിന്ന് പുറപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരം 92,612.59 മെട്രിക് ടൺ എൽപിജി വഹിച്ചുകൊണ്ടുള്ള കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഒരു കപ്പലില്‍ 33 ഉം, രണ്ടാമത്തേതില്‍ 27 ഉം ജീവനക്കാരുണ്ട്. ജഗ് വസന്ത് മാർച്ച് 26-ന് കണ്ട്‌ല തുറമുഖത്ത് എത്തും.
പൈൻ ഗ്യാസ് മാർച്ച് 28-ന് ന്യൂ മാംഗ്ലൂരിലെത്തും. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ തുറമുഖങ്ങളിലേക്കുള്ള യാത്രയില്‍ ഒമാൻ ഉൾക്കടലിൽ 24 മണിക്കൂർ നേരത്തേക്ക് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ അകമ്പടി നൽകും. നേരത്തെ, എല്‍പിജിയുമായി എം ടി ശിവാലിക്കും എം ടി നന്ദാദേവിയും സുരക്ഷിതമായി ഇന്ത്യൻ തീരത്ത് എത്തിയിരുന്നു. ശിവാലിക് മാർച്ച് 16-ന് ഗുജറാത്തിലെ മുന്ദ്രയിലെത്തി, മറ്റൊരു എൽപിജി ടാങ്കർ നന്ദ ദേവി 17-ന് ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് എത്തി.
പാരദീപ് തുറമുഖത്തേക്ക്
സൗദി അറേബ്യയിലെ യാൻബു തുറമുഖത്ത് നിന്ന് പുറപ്പെട്ട എം ടി കലിസ്റ്റ ചൊവ്വാഴ്ച ഇന്ത്യയിലെ പാരദീപ് തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കപ്പലിനും ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ അകമ്പടി സേവിക്കും.
തുടർച്ചയായി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നതിനാൽ, സംഘര്‍ഷമേഖലയിലെ ടാങ്കറുകളിലെ ഇന്ത്യൻ ജീവനക്കാർ വളരെയധികം സമ്മർദ്ദത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ മികച്ച ശ്രമങ്ങളാണ് ഇന്ത്യന്‍ നാവികസേന നടത്തുന്നത്. അതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ കപ്പലിനും ഇറാന്‍ രണ്ട് മില്യണ്‍ ഡോളര്‍ ആവശ്യപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ ഇന്ത്യയിലെ ഇറാൻ എംബസി നിഷേധിച്ചു.