UP Spy Arrest: 600 പാകിസ്ഥാൻ പൗരന്മാരുമായി ബന്ധം; യുപിയിൽ രണ്ട് ചാരൻമാർ പിടിയിൽ
UP ATS Arrest Pakistan Spy: രാജ്ഘട്ട്, നമോ ഘട്ട്, ഗ്യാൻവാപി, വാരണാസി റെയിൽവേ സ്റ്റേഷൻ, ഡൽഹിയിലെ ചെങ്കോട്ട തുടങ്ങിയ ഇന്ത്യയിലെ ചില സുപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങൾ പാകിസ്ഥാനിലെ ചില വ്യക്തികൾക്ക് അയച്ചു കൊടുത്തതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ചാരവൃത്തിക്കുറ്റം ചുമത്തി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി പേരാണ് അറസ്റ്റിലായത്.
ലക്നൗ: പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശിൽ നിന്ന് രണ്ട് പേർകൂടിപിടിയിൽ. മുഹമ്മദ് ഹാറൂൺ, തുഫൈൽ എന്നിവരാണ് അറസ്റ്റിലായത്. ചാരപ്രവർത്തനം നടത്തുന്നവർക്കെതിരെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്. സുപ്രധാന വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പാകിസ്ഥാനുമായി ഇരുവരും പങ്കിട്ടുവെന്നും യുപി ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തി.
കൂടാതെ രാജ്ഘട്ട്, നമോ ഘട്ട്, ഗ്യാൻവാപി, വാരണാസി റെയിൽവേ സ്റ്റേഷൻ, ഡൽഹിയിലെ ചെങ്കോട്ട തുടങ്ങിയ ഇന്ത്യയിലെ ചില സുപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങൾ പാകിസ്ഥാനിലെ ചില വ്യക്തികൾക്ക് അയച്ചു കൊടുത്തതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. നിരോധിത പാകിസ്ഥാൻ ഭീകര സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബൈക്കിന്റെ നേതാവ് മൗലാന ഷാ റിസ്‌വിയുടെ വീഡിയോകൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ തുഫൈൽ പങ്കിട്ടതായും കണ്ടെത്തി. ‘ഗസ്‌വ-ഇ-ഹിന്ദ്’, ബാബറി മസ്ജിദ് തകർത്തതിന് പ്രതികാരം, ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കൽ എന്നിവയ്ക്ക് ആഹ്വാനം ചെയ്യുന്ന ചില സന്ദേശങ്ങളും ഇയാൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കിട്ടിട്ടുണ്ട്.
തുഫൈലിന് ഏകദേശം 600 പാകിസ്ഥാൻ പൗരന്മാരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. പാകിസ്ഥാൻ സൈന്യത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യയായ നഫീസ എന്ന സ്ത്രീയുമായും തുഫൈലിന് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി. വാട്സ്ആപ് ഗ്രൂപ്പുകളുടെ ലിങ്കുകൾ പ്രചരിപ്പിക്കുക വഴി ഇവിടുത്തെ ചില വ്യക്തികളും പാകിസ്ഥാൻ രഹസ്യാന്വേഷണ സംഘടനകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കിയിരുന്നത് തുഫൈലായിരുന്നുവെന്നുവെന്നാണ് കണ്ടെത്തൽ.
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി ചാരപ്പണി നടത്തിയതിനും അതിർത്തി കടന്ന് സാധനങ്ങൾ കടത്തിയതിനും പ്രതിയായ ഒരാളെ യുപി പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന ഒരാൾ പാകിസ്ഥാൻ ഏജൻസിയുടെ പിന്തുണയോടെ കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി പോലീസിന് സൂചന ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കൂടാതെ ഇയാൾ പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ന് വേണ്ടി ചാരപ്പണി നടത്തിയതായും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും വിവരം ലഭിച്ചിരുന്നു. ചാരവൃത്തിക്കുറ്റം ചുമത്തി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി പേരാണ് അറസ്റ്റിലായത്.