Electric Shock Death: മലപ്പുറം വഴിക്കടവിൽ 15-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്
15-year-old Boy Died of Electric Shock: എഫ്ഐആറിൽ പ്രതിയായി ആരുടെയും പേര് പരാമർശിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയായ ജിത്തു ആണ് മരിച്ചത്.

നിലമ്പൂര്‍: മലപ്പുറം വഴിക്കടവിൽ കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്. ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് വഴിക്കടവ് പോലീസ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറിൽ പ്രതിയായി ആരുടെയും പേര് പരാമർശിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയായ ജിത്തു ആണ് മരിച്ചത്.
പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേർക്കൊപ്പമാണ് ജിത്തു മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്നു ഷാനു, യദു എന്നിവർക്കും പരിക്കേറ്റു. ജിത്തുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് ഷോക്കേറ്റതെന്നും ഉടൻ ബോധം പോയെന്നുമാണ് പരിക്കേറ്റ യദുകൃഷ്ണൻ പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത് എത്തി. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകർ റോഡ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അനധികൃതമായി കെണിവെക്കാൻ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും 15-കാരന്റെ മരണത്തിൽ സര്‍ക്കാര്‍ മറുപടി പറയണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.
എന്നാൽ സ്വകാര്യ വ്യക്തിയുടെ കുറ്റം സര്‍ക്കാരിന്‍റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നത്. വനംവകുപ്പ് ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിക്കാറില്ല. വനം വകുപ്പിന്‍റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ അതും പരിശോധിക്കുമെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.