17കാരിയെ ജോലി വാഗ്ദാനം ചെയ്ത് പലർക്കും കാഴ്ചവെച്ചു; കോഴിക്കോട് യുവതിയും കാമുകനും അറസ്റ്റിൽ
17 Year Old Girl Trafficked from Assam to Kerala: ഇൻസ്റ്റാഗ്രാം വഴി ബന്ധം സ്ഥാപിച്ച ശേഷം കേരളത്തിൽ വീട്ടുജോലി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ചാണ് അസമിൽ നിന്ന് പെൺകുട്ടിയെ കോഴിക്കോട്ടേക്ക് എത്തിച്ചത്.

കോഴിക്കോട്: അസം സ്വദേശിനിയായ 17കാരിയെ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്ടേക്ക് എത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. അസം സ്വദേശി ഫുർഖാൻ അലി (26), അക്ളിമ ഖാതുൻ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടൗൺ പോലീസ് ഒഡീഷയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
ഫുർഖാൻ അലിയും അക്ളിമ ഖാതുനും പണം സമ്പാദിക്കുക എന്ന ഉദ്ദേശത്തോടെ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിൽ എത്തിച്ചത്. ഇൻസ്റ്റാഗ്രാം വഴി ബന്ധം സ്ഥാപിച്ച ശേഷം കേരളത്തിൽ വീട്ടുജോലി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ചാണ് അസമിൽ നിന്ന് പെൺകുട്ടിയെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.
തുടർന്ന്, 17കാരിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലെ മുറിയിൽ എത്തിച്ച് അനാശ്യാസ പ്രവർത്തനം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. 17കാരിയെ പലരുടെയും മുന്നിൽ എത്തിച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നാണ് കേസ്.
ALSO READ: കൊച്ചിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാതായി; ട്രെയിൻ കയറി പോയെന്ന് സംശയം, തിരച്ചിൽ പുരോഗമിക്കുന്നു
കേസ് രജിസ്റ്റർ ചെയ്തത് അറിഞ്ഞതോടെ പ്രതികൾ കേരളത്തിൽ നിന്നും മുങ്ങി. തുടർന്ന്, അന്വേഷണത്തിൽ പ്രതികൾ ഒറീസയിലെ ഭദ്രക് റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത് ഉണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് ഇൻസ്‌പെക്ടർ ജിതേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ സജി ഷിനോബ്, എസ്സിപിഒ വന്ദന, സിപിഒമാരായ സോണി നെരവത്ത്, ജിതിൻ, മെഡിക്കൽ കോളേജ് സ്റ്റേഷൻ എഎസ്ഐ അനൂപ്, സിപിഒ സാജിദ്, സിപിഒ അമീൻ ബാബു എന്നിവർ അടങ്ങുന്ന സംഘം പ്രതികളെ തേടി ഒഡിഷയിലെത്തി. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.