Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Nemom Constituency Election 2026: പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമോ, യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുമോ, എൻഡിഎ ചരിത്രമെഴുതുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ജനം.
കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ തീയതി പ്രഖ്യാപിച്ചതോടെ മുന്നണികളെല്ലാം പ്രചാരണങ്ങളും ചുമരെഴുത്തുമൊക്കെയായി സജീവമായി രംഗത്തുണ്ട്. പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമോ, യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുമോ, എൻഡിഎ ചരിത്രമെഴുതുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ജനം.
നേമം നിയോജക മണ്ഡലം
തിരുവനന്തപുരം ജില്ലയിൽ ആകെ 14 നിയമസഭാ നിയോജക മണ്ഡലങ്ങളാണ് ഉള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണ് നേമം നിയോജക മണ്ഡലം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്.
1957ലാണ് നേമം നിയോജകമണ്ഡലം നിലവില്‍ വന്നത്. പിഎസ്പി സ്ഥാനാര്‍ത്ഥിയായ പി.വിശ്വംഭരനെ 1839 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സിപിഐ സ്ഥാനാര്‍ത്ഥിയായ എം.സദാശിവന്‍ ആണ് നേമം മണ്ഡലത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പ്രതിനിധി.
മുൻവർഷങ്ങളിലെ തിരഞ്ഞെടുപ്പ്
മൂന്ന് മുന്നണികൾക്കും ഒരുപോലെ സാധ്യതയുള്ള മണ്ഡലമാണ് നേമം. 2021ല്‍ ഇവിടെ വി.ശിവന്‍കുട്ടി ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്ഥാനാര്‍ഥിയായി ജയിച്ചത്. ബിജെപി കുമ്മനം രാജശേഖരൻ 38.24% വോട്ടുകള്‍ക്ക് തോറ്റു. മണ്ഡലം രൂപീകരിച്ചതിന് ശേഷം ആദ്യമായി നടന്ന മത്സരത്തിൽ സിപിഐ-യാണ് വിജയം കൈവരിച്ചത്. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയം നേടി. പക്ഷേ, തുടർന്നുള്ള മത്സരത്തിൽ ഇടത് പാർട്ടി വീണ്ടും മണ്ഡലത്തിൽ സ്ഥാനം ഉറപ്പിച്ചു.
ALSO READ: ഇടത് കോട്ട തകരുമോ, താമര വിരിയുമോ? കാട്ടാക്കട ‘കൈ’ കൊടുക്കുന്നത് ആർക്കാകും?
2016ല്‍ കേരളത്തിൽ ആദ്യമായി ഒ.രാജഗോപാലിലൂടെ ബിജെപി അക്കൗണ്ട് തുറന്നത് നേമത്തിൽ നിന്നാണ്. വി.ശിവന്‍കുട്ടിയെ 8671 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. എന്നാൽ ഈ വിജയം തുടരാൻ ബിജെപിക്ക് കഴിഞ്ഞില്ല. അടുത്ത വർഷം സിപിഎം ഭരണം തിരിച്ച്പിടിക്കുകയായിരുന്നു.
ഇത്തവണ നേമം ആർക്കൊപ്പം?
2026ൽ നേമത്ത് ത്രികോണമത്സരമാകും നടക്കുന്നതെന്നാണ് വിലയിരുത്തൽ. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി ഇത്തവണയും വി. ശിവൻകുട്ടിയാ് മത്സരിക്കുന്നത്. ബിജെപിയിൽ നിന്ന് രാജീവ് ചന്ദ്രശേഖറും പോരാട്ടത്തിനുണ്ട്. കോൺഗ്രസിൽ നിന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈഷ്ണ സുരേഷിനാണ് സാധ്യത കൂടുതൽ.
ആത്മവിശ്വാസത്തോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും പോരാട്ടത്തിനിറങ്ങുന്നത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലെ പ്രവർത്തനം കുട്ടികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മന്ത്രി അപ്പൂപ്പന് വോട്ട് ചെയ്യണമെന്ന് കുട്ടികൾ തന്നെ വീട്ടുകാരോട് ആവശ്യപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് മന്ത്രി വി ശിവൻകുട്ടി പറയുന്നത്. നേമത്ത് അക്കൗണ്ട് തുറക്കുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വാദം. പാർട്ടിക്ക് ഇത്രയധികം സ്വാധീനം ഇല്ലാതിരുന്നിട്ടും കേരളത്തിൽ ആദ്യമായി താമര വിരിഞ്ഞത് നേമത്ത് നിന്നാണെന്ന പ്രതീക്ഷ ബിജെപിക്ക് ഉണ്ട്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും നേമം പിടിക്കുമെന്ന വാശിയിലാണ് കോൺഗ്രസും.