Thiruvananthapuram Accident: കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; ഗുരുതരമായി പരിക്കേറ്റ ഒരാൾ കൂടി മരിച്ചു
23-Year-Old Girl Dies In Accident: അപകടത്തിൽ രണ്ട് കാൽനടക്കാരും മൂന്ന് ഓട്ടോ ഡ്രൈവർമാരുമടക്കം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് പരിക്കേറ്റത്.
തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടെ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. മുട്ടത്തറ വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ(23) ആണ് മരിച്ചത്. തിരുവനന്തപുരെ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
കഴിഞ്ഞ മാസം പത്താം തീയതിയായിരുന്നു ജനറൽ ആശുപത്രിക്ക് സമീപമുള്ള ഫുട്പാത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ചുകയറി അപകടം നടന്നത്. വട്ടിയൂർക്കാവ് സ്വദേശിയായ എകെ വിഷ്ണുനാഥ് ഓടിച്ചിരുന്ന വാഹനമാണ് ഓട്ടോറിക്ഷകളിലും കാൽനടയാത്രക്കാരിലും ഇടിച്ചുകയറി അഞ്ച് മീറ്റർ അകലെയാണ് നിന്നത്. അപകടത്തിൽ രണ്ട് കാൽനടക്കാരും മൂന്ന് ഓട്ടോ ഡ്രൈവർമാരുമടക്കം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് പരിക്കേറ്റത്.
അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ ഷാഫി (42) ഒരാഴ്ചയ്ക്ക് ശേഷം മരണപ്പെട്ടിരുന്നു. പിന്നാലെയാണ് കാൽനട യാത്രക്കാരിയായ ശ്രീപ്രിയയുടെ മരണം. അപകടത്തിൽ ഉൾപ്പെട്ട മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രൻ ചികിത്സയിൽ തുടരുകയാണ്. ശാസ്താംകോട്ട സ്വദേശി ആഞ്ജനേയനും കുമാറും ആണ് സംഭവത്തിൽ പരിക്കേറ്റ മറ്റുള്ളവർ.
ഡ്രൈവിംഗ് ലൈസൻസുള്ള വിഷ്ണുനാഥ് ഡ്രൈവിംഗ് പഠിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. യുവാവ് ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തിൽ ഇയാളെയും ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.