Varkala Murder: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്കും വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സഹോദരി ഭർത്താവും സുഹൃത്തുക്കളും
Varkala Murder Case: ഉഷാകുമാരിയുടെ ഭർത്താവായ ഷാനിയും സുഹൃത്ത് മനുവും മറ്റൊരു യുവാവും ചേർന്നാണ് ഇവരെ ആക്രമിച്ചത്. ആക്രമണത്തിൽ സുനിൽ ദത്തിന്റെ കാലിനും തലയ്ക്കുമാണ് വെട്ടേറ്റത്.

തിരുവനന്തപുരം: വർക്കല പുല്ലാനികോടിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു. വർക്കല കരുനിലക്കോട് സ്വദേശിയായ 57 കാരനായ സുനിൽ ദത്താണ് മരിച്ചത്. ആക്രമണത്തിൽ സുനിൽ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഉഷാ കുമാരി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഉഷാകുമാരിയുടെ ഭർത്താവായ ഷാനിയും സുഹൃത്ത് മനുവും മറ്റൊരു യുവാവും ചേർന്നാണ് ഇവരെ ആക്രമിച്ചത്. ഇവർക്കായി വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
ഉഷാകുമാരിയും ഭർത്താവ് ഷാനിയും കഴിഞ്ഞ ഏതാനും നാളുകളായി അകന്ന് കഴിയുകയായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ സുനിൽ ദത്തിനെയും ഉഷാ കുമാരിയെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുനിൽ ദത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച വൈകുന്നേരം കുടുംബവീട്ടിൽ എത്തിയ ഷാനിയും രണ്ട് സുഹൃത്തുക്കളും ഉഷാകുമാരിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതോടെ ഉഷയുടെ സഹോദരൻ സുനിൽ ദത്ത് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഷാനി ഇരുവരെയും വെട്ടി പരിക്കേൽപിച്ചു. സുനിൽ ദത്തിന്റെ കാലിനും കഴുത്തിനുമാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ ഉഷാകുമാരിയെ പരിപള്ളിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; കുടുംബപ്രശ്നമെന്ന് നിഗമനം
തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകൾ കൃഷ്ണപ്രിയയും ആണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ പ്രശ്‌നങ്ങളാണെന്നാണ് നിഗമനം.
മെമു ട്രെയിനിന് മുന്നിലേക്ക് അമ്മയും മകളും ഒന്നിച്ച് ചാടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് എത്തിയത് സ്‌കൂട്ടറിലാണ്. തുടർന്ന് ട്രെയിൻ വരുന്ന സമയത്ത് ഇവർ മെമുവിന് മുന്നിൽ കയറി നിൽക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രിയ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു. അടുത്തിടെ ആണ് ഇവർക്ക് മലപ്പുറത്തേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്.
ഇതിന് പിന്നാലെ ഈ ജോലി രാജിവെച്ച് വിദേശത്തേക്ക് പോകാൻ ഭർത്താവ് പ്രിയയെ നിർബന്ധിച്ചിരുന്നു എന്നാണ് വിവരം. ഇതേ ചൊല്ലി ഉണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.