Actress Assault Case Verdict: പ്രതികൾക്ക് നല്ല ശിക്ഷ കിട്ടി, ഈ കേസിൽ ഗൂഢാലോചനയുണ്ട് – പ്രേംകുമാർ
Actor Premkumar Reaction in actress Assault Case: പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തിയത്.

Actor Premkumar
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കുള്ള കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്ന് നടൻ പ്രേംകുമാർ. തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ (IFFK) ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. പ്രതികൾക്ക് നല്ല ശിക്ഷ കിട്ടിയെന്നും എന്നാൽ ഈ കേസിൽ ഗൂഢാലോചനയുണ്ട് എന്ന് വ്യക്തമാണെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു.
“ദിലീപും, പ്രോസിക്യൂഷനും, അതിജീവിതയും ഗൂഢാലോചന ആരോപിക്കുന്നുണ്ട്. എന്താണ് ഗൂഢാലോചന? ആരാണ് ഗൂഢാലോചന നടത്തിയത്? ആർക്കെതിരെയാണ് നടത്തിയത്? എന്നത് കൃത്യമായി കണ്ടെത്തണം. അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.” – പ്രേംകുമാർ പറഞ്ഞു. അതിജീവിതക്ക് നീതി ലഭിച്ചോ എന്ന ചോദ്യത്തിന്, “നീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോൾ, നീതി ലഭിച്ചു എന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും” എന്നും അദ്ദേഹം തിരിച്ചുചോദിച്ചു.
കോടതിവിധിയിലെ പ്രധാന വിവരങ്ങൾ
സംഭവം നടന്ന് എട്ടുവർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്. 2017 ഫെബ്രുവരി 17-നാണ് തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ വെച്ച് നടിയെ ക്വട്ടേഷൻ പ്രകാരം തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയത്. കേസിലെ കുറ്റക്കാരായ ആറ് പ്രതികൾക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് 20 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു.
Also Read:വിധിച്ചത് 20 വര്‍ഷത്തെ തടവുശിക്ഷ, പക്ഷേ, ജയിലില്‍ കിടക്കേണ്ടതോ? പ്രോസിക്യൂഷന്‍ നിരാശയില്‍
പൾസർ സുനി (ഒന്നാം പ്രതി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവ കണക്കിലെടുത്താണ് പരമാവധി ശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തിയത്. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടാംപ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു.