Indira Canteen by Kochi : കൊച്ചിയിൽ വന്നാൽ ഇനി 50 രൂപമതി ഒരു ദിവസത്തെ ഭക്ഷണത്തിന്, ഇന്ദിരാ കാന്റീൻ തുറന്നു
Kochi Corporation Launches Its First Indira Canteen : പ്രഭാതഭക്ഷണത്തിനും രാത്രിഭക്ഷണത്തിനും 10 രൂപയും ഉച്ചഭക്ഷണത്തിന് 30 രൂപയുമാണ് ഇവിടെ. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തന സമയം.
കൊച്ചി: നഗരത്തിൽ കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി കോർപ്പറേഷൻ ആരംഭിച്ച ഇന്ദിരാ കാന്റീൻ പ്രവർത്തനമാരംഭിച്ചു. പുതിയ ഭരണസമിതിയുടെ 50 ദിന കർമപരിപാടിയിലെ മുഖ്യ പദ്ധതിയായ ഇതിന്റെ ആദ്യ യൂണിറ്റ് ഇടപ്പള്ളി സോണൽ ഓഫീസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാന്റീന്റെ ഉദ്ഘാടനം നിർവഹിച്ചു.
ദിവസം മുഴുവൻ 50 രൂപയ്ക്ക് ഭക്ഷണം നൽകുന്ന ഈ പദ്ധതി സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. പ്രഭാതഭക്ഷണത്തിനും രാത്രിഭക്ഷണത്തിനും 10 രൂപയും ഉച്ചഭക്ഷണത്തിന് 30 രൂപയുമാണ് ഇവിടെ. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തന സമയം. ഐ.ഡി.ബി.ഐ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് കാന്റീൻ യാഥാർഥ്യമാക്കിയത്.
കോർപ്പറേഷന്റെ അഭിമാന പദ്ധതിയായ സമൃദ്ധിയാണ് ഇന്ദിരാ കാന്റീനുകളുടെ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്. സമൃദ്ധിയെ ഒരു ആഗോള ബ്രാൻഡാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ വി.കെ. മിനിമോൾ വ്യക്തമാക്കി. ഇടപ്പള്ളിക്ക് പിന്നാലെ പശ്ചിമകൊച്ചിയിലും ഉടൻ തന്നെ ഇന്ദിരാ കാന്റീൻ ആരംഭിക്കുമെന്നും നഗരസഭ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, ഉമാ തോമസ്, ഡെപ്യൂട്ടി മേയർ ദീപക് ജോയ് എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. തിങ്കളാഴ്ച മുതൽ കാന്റീൻ പൂർണ്ണതോതിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.