Actress Assault Case Verdict: അതിജീവിതയുടെ വിവാഹനിശ്ചയത്തിന്റെ മോതിരം തിരികെ നൽകണം, ഒപ്പം 5 ലക്ഷം രൂപയും
Survivor to Receive Engagement Ring and 5 Lakh Compensation: പ്രതികൾ ഒടുക്കേണ്ട പിഴത്തുകയിൽ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദേശിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിക്ക് നീതി ലഭിക്കുന്നതിനൊപ്പം സാമ്പത്തികപരമായ പിന്തുണയും ഉറപ്പാക്കുന്ന സുപ്രധാന നടപടിയാണിത്.
കൊച്ചി: കേരള മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി പ്രഖ്യാപിച്ചതോടെ നിയമപോരാട്ടത്തിൽ അതിജീവിതയ്ക്ക് താത്കാലിക ആശ്വാസം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് കേസിലെ 1 മുതൽ 6 വരെയുള്ള പ്രതികൾക്ക് കടുത്ത ശിക്ഷ വിധിച്ചത്.
വിധിയിലെ ശ്രദ്ധേയമായ ഒരു നിർദേശം, അതിജീവിതയുടെ വിവാഹനിശ്ചയ മോതിരം തിരികെ നൽകാനുള്ള കോടതിയുടെ ഉത്തരവാണ്. കേസിലെ നിർണായകമായ തൊണ്ടിമുതലുകളിൽ ഒന്നായിരുന്നു ഈ മോതിരം. കൂട്ടബലാത്സംഗം നടന്ന ദിവസം പ്രതികൾ ചിത്രീകരിച്ച ദൃശ്യങ്ങളിൽ ഈ മോതിരം വ്യക്തമായി കാണത്തക്കവിധം ദൃശ്യങ്ങൾ പകർത്തിയിരുന്നു.
Also read – കൂസലില്ലാതെ സുനി, പൊട്ടിക്കരഞ്ഞ് മാർട്ടിൻ; ശിക്ഷാവാദം കഴിഞ്ഞു, വിധി കാത്ത് കേരളം
പ്രതികൾ ഒടുക്കേണ്ട പിഴത്തുകയിൽ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദേശിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിക്ക് നീതി ലഭിക്കുന്നതിനൊപ്പം സാമ്പത്തികപരമായ പിന്തുണയും ഉറപ്പാക്കുന്ന സുപ്രധാന നടപടിയാണിത്.
20 വർഷം കഠിനതടവും അരലക്ഷം പിഴയും
പ്രതികൾക്ക് കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്ക് 20 വർഷം വീതം കഠിന തടവാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. കൂടാതെ, ഓരോ പ്രതിയും 50,000 രൂപ വീതം പിഴ ഒടുക്കണം. പിഴ അടയ്ക്കാൻ വീഴ്ച വരുത്തിയാൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.