LPG scarcity : പാചകവാതകക്ഷാമം കടുക്കുമ്പോൾ അടുക്കളയിൽ കയറാൻ മടിയോ? ഓൺലൈനിൽ ഭക്ഷണത്തിന് ആവശ്യക്കാർ കൂടുന്നു
LPG Shortage in Kerala: ഗ്യാസ് സിലിണ്ടറുകൾ കിട്ടാതായതോടെ പതിറ്റാണ്ടുകൾക്ക് മുൻപ് ഉപേക്ഷിച്ച മണ്ണെണ്ണ സ്റ്റൗവുകളിലേക്ക് വ്യാപാരികൾ മടങ്ങുകയാണ്.
പാലക്കാട്: പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാകുന്നു. വീടുകളിൽ സിലിണ്ടർ ഉപയോഗം കുറയ്ക്കാൻ പലരും ഓൺലൈൻ ഭക്ഷണത്തെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഭക്ഷണവിതരണ കമ്പനികൾക്ക് ലഭിക്കുന്ന ഓർഡറുകളിൽ വൻ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, ഗ്യാസ് ക്ഷാമം മൂലം ഹോട്ടലുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടത് വിതരണ ശൃംഖലയെ ബാധിക്കുന്നുണ്ട്.
സാധാരണ ദിവസങ്ങളിൽ ശരാശരി 3,000 മുതൽ 4,000 വരെ ഓർഡറുകൾ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 15 ശതമാനത്തോളം വർധനയുണ്ടായതായി പ്രമുഖ ഭക്ഷണവിതരണ കമ്പനികൾ അറിയിച്ചു. ഹോട്ടലുകളിൽ നേരിട്ടെത്തിയാൽ ഭക്ഷണം ലഭിക്കുമോ എന്ന ആശങ്കയും ആളുകളെ ഓൺലൈൻ ഓർഡറുകളിലേക്ക് നയിക്കുന്നു.
ജില്ലയിലെ 200-ലേറെ ഹോട്ടലുകൾ ഓൺലൈൻ വിതരണ ശൃംഖലയുടെ ഭാഗമാണെങ്കിലും ഗ്യാസ് ക്ഷാമം മൂലം പലരും പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവും വിഭവങ്ങളുടെ എണ്ണവും കുറച്ചു. ആവശ്യപ്പെടുന്ന ഹോട്ടലുകളിൽ ഭക്ഷണം തീരുന്ന മുറയ്ക്ക് മറ്റ് ഹോട്ടലുകളെ തേടി പോകേണ്ട സാഹചര്യമാണ് ഉപഭോക്താക്കൾക്കുള്ളത്. വിതരണത്തിന് മതിയായ ജീവനക്കാരില്ലാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
ബേക്കറി മേഖല സ്തംഭനത്തിലേക്ക്
പാചകവാതക വിതരണ പ്രതിസന്ധി ബേക്കറി മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. പാലക്കാട് ഏകദേശം 20 ശതമാനത്തോളം ചെറുകിട ബേക്കറികൾ താൽക്കാലികമായി അടച്ചുപൂട്ടിയെന്നാണ് കണക്ക്. പഫ്‌സ്, കട്‌ലറ്റ്, ബിസ്‌ക്കറ്റ് തുടങ്ങിയവ നിർമ്മിച്ച് കടകളിലേക്ക് വിതരണം ചെയ്യുന്ന യൂണിറ്റുകളാണ് പ്രധാനമായും പ്രതിസന്ധിയിലായത്. ഇത് തൊഴിലാളികളുടെ തൊഴിലിനെയും ബാധിച്ചു.
ഗ്യാസ് സിലിണ്ടറുകൾ കിട്ടാതായതോടെ പതിറ്റാണ്ടുകൾക്ക് മുൻപ് ഉപേക്ഷിച്ച മണ്ണെണ്ണ സ്റ്റൗവുകളിലേക്ക് വ്യാപാരികൾ മടങ്ങുകയാണ്. മാട്ടുമന്തയിൽ ഹോട്ടൽ നടത്തുന്ന അഫ്സൽ പറയുന്നത് 40 വർഷത്തിന് ശേഷം വീണ്ടും മണ്ണെണ്ണ സ്റ്റൗ വാങ്ങേണ്ടി വന്നു എന്നാണ്. എന്നാൽ മണ്ണെണ്ണയുടെ ലഭ്യതക്കുറവും വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയാകും. വിറകടുപ്പുകളെ ആശ്രയിച്ചും പല ഹോട്ടലുകളും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്.