ADGP MR Ajithkumar Suspended: വൻ നടപടി! എഡിജിപി അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു; കേസ് അട്ടിമറിച്ചതിൽ അന്വേഷണം
Suspention For ADGP MR Ajith kumar: എസ്‌ഐടി റിപ്പോർട്ട് തുടർനടപടിക്കായി ഡിജിപി റാവാഡ എ ചന്ദ്രശേഖർ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പിന് കൈമാറിയത്. അജിത് കുമാർ നൽകിയ വിശദീകരണം ഉൾപ്പെടെ റിപ്പോർട്ടിലുണ്ടായിരുന്നു. കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയെന്ന് പറയുന്ന സമയത്ത് താൻ ഓഫീസിൽ ഉണ്ടായിരുന്നില്ലെന്നും വയനാട്ടിൽ ആയിരുന്നുവെന്നുമാണ് അജിത് കുമാർ വിശദീകരിച്ചിരുന്നത്.

Adgp Mr Ajithkumar
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന് സസ്‌പെൻഷൻ. ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാരിൻ്റെ നടപടി. സംഭവത്തിൽ പോലീസ് മേധാവി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നടപടി സ്വീകരിച്ചത്. കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട് തുടർനടപടിക്കായി ഡിജിപി റാവാഡ എ ചന്ദ്രശേഖർ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പിന് കൈമാറിയത്. അജിത് കുമാർ നൽകിയ വിശദീകരണം ഉൾപ്പെടെ റിപ്പോർട്ടിലുണ്ടായിരുന്നു. കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയെന്ന് പറയുന്ന സമയത്ത് താൻ ഓഫീസിൽ ഉണ്ടായിരുന്നില്ലെന്നും വയനാട്ടിൽ ആയിരുന്നുവെന്നുമാണ് അജിത് കുമാർ വിശദീകരിച്ചിരുന്നത്.
എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി വഴി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മുന്നിലെത്തി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സസ്‌പെഷന്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്. അഗ്‌നിരക്ഷാസേനാ മേധാവി നിതിന്‍ അഗര്‍വാള്‍ ഈ മാസം 31ന് വിരമിക്കുമ്പോള്‍ അജിത്കുമാറിന് ഡിജിപി പദവി ലഭിക്കുമെന്ന് റിപ്പോർട്ടുകൾ ശക്തമായിരുന്നു. അതിനിടെയാണ് അപ്രത്യക്ഷമായിട്ട് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.
എൽഡിഎഫ് സർക്കാരിൽ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയിൽ നടന്ന സംഭവങ്ങളാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമായത്. നവകേരള യാത്രയ്ക്ക് നേരെ ആലപ്പുഴയില്‍ കരിങ്കൊടി കാട്ടിയ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹത്തിന്റെ സുരക്ഷാ സംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ അജിത്കുമാര്‍ ഇടപെട്ടെന്ന് എസ്‌ഐടി കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്കു കടന്നത്.
കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതായും കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്താൻ നിർദ്ദേശിച്ചതായുമാണ് അജിത് കുമാറിനെതിരായ ആരോപണം. എന്നാൽ വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ അന്ന് വയനാട്ടില്‍ ആയിരുന്നു. എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തിരുത്തലുകള്‍ വരുത്തിയെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്.
ഡിവൈഎസ്പിയെയും എസ്ഐഎയും അജിത് കുമാറിൻ്റെ ഓഫിസില്‍ വിളിച്ചുവരുത്തുകയും അവിടെ തടഞ്ഞുവച്ച് കേസ് ഡയറി തിരുത്തുകയും കോടതിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പ്പെടെ കൊടുത്തുവിടുകയും ചെയ്തതായാണ് വിവരം. ഈ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് എഡിജിയുടെ ഓഫിസ് ഉറപ്പുവരുത്തുകയും ചെയ്തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എസ്ഐടിക്ക് മൊഴി നല്‍കിയിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് നടപടി.
Updating…