Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ചികിത്സയിലായിരുന്നയാൾ മരിച്ചു
Amebic Meningoencephalitis: അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് വളണ്ടിയർമാരാണ് ആശുപത്രിയിൽ എത്തിച്ചത്.

Amoebic Meningoencephalitis
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് ചികിത്സയിലായിരുന്ന തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെയാണ് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് വളണ്ടിയർമാരാണ് ആശുപത്രിയിൽ എത്തിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളതിനാൽ സിഎസ്എഫ് പരിശോധന നടത്തി വരികയായിരുന്നു. ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ALSO READ: വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചാവക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 18 പേരാണ് മരിച്ചത്. ഈ മാസം മാത്രം 7 പേർ മരിച്ചു. കോഴിക്കോട് ജില്ലയിൽ പത്ത് പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കുട്ടികളടക്കമാണ് ചികിത്സ തേടിയിരിക്കുന്നത്. ഈ വർഷം ഇതുവരെ 66 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. പീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു. ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്‍റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും യൂത്ത് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ പരാതി നൽകിയിട്ടുണ്ട്.