Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
Amoebic Meningoencephalitis death: കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis) ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ 77 വയസ്സുള്ള വീട്ടമ്മയാണ് ഇന്ന് വൈകുന്നേരത്തോടെ രോഗം മൂലം മരണപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇവരുടെ രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനത്തിന്റെ പുരോഗതിയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നു. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
അമീബിക് മസ്തിഷ്ക ജ്വരം
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു അണുബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം.
ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്നയിനം അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. ഇത് ‘തലച്ചോറ് ഭക്ഷിക്കുന്ന അമീബ’ (Brain-Eating Amoeba) എന്നും അറിയപ്പെടുന്നു. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുകയോ മുങ്ങുകയോ ചെയ്യുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു.
മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണപടലത്തിലെ ദ്വാരം വഴിയോ അമീബ തലച്ചോറിലെത്തി മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന ഗുരുതരമായ അണുബാധ ഉണ്ടാക്കുന്നു.