CAG Report: കടംവാങ്ങാൻ കണക്കിൽ കൃത്രിമം; പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തൽ
CAG Findings Against Previous Government: 2024-25 വർഷത്തിൽ സംസ്ഥാനത്തിന് 37,512 കോടി രൂപയുടെ കടമെടുപ്പ് പരിധിയാണ് കേന്ദ്രം നിശ്ചയിച്ചിരുന്നത്. ഇതിനനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ എടുക്കാൻ ഉദ്ദേശിക്കുന്ന ഓഫ് ബജറ്റ് വായ്പകളായി സംസ്ഥാന സർക്കാർ 2500 കോടി രൂപയെന്നാണ് കേന്ദ്രത്തെ അറിയിച്ചത്.

പിണറായി വിജയൻ
തിരുവനന്തപുരം: കഴിഞ്ഞ പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടിയെന്നാണ് സിഎജി റിപ്പോർട്ട്. കടമെടുപ്പ് അനുമതിക്ക് കേന്ദ്രസർക്കാരിന് നൽകിയ രേഖകളിൽ 12,669.92 കോടി രൂപ കാണിച്ചിട്ടില്ലെന്നും കേന്ദ്രത്തിന് സമർപ്പിച്ച രേഖകൾ പരിശോധിച്ചാണ് ഈ വ്യത്യാസം കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
കടമെടുപ്പിന് അനുമതി ലഭിക്കാൻ കിഫ്ബി, പെൻഷന കമ്പനി എന്നിവയുടെ ബജറ്റിന് പുറമേയുള്ള കടമെടുപ്പുകളുടെ കണക്ക് സംസ്ഥാനം കേന്ദ്രസർക്കാരിന് നൽകുന്നുണ്ട്. 2024-25 വർഷത്തിൽ സംസ്ഥാനത്തിന് 37,512 കോടി രൂപയുടെ കടമെടുപ്പ് പരിധിയാണ് കേന്ദ്രം നിശ്ചയിച്ചിരുന്നത്. ഇതിനനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ എടുക്കാൻ ഉദ്ദേശിക്കുന്ന ഓഫ് ബജറ്റ് വായ്പകളായി സംസ്ഥാന സർക്കാർ 2500 കോടി രൂപയെന്നാണ് കേന്ദ്രത്തെ അറിയിച്ചത്.
ഈ കാലയളവിൽ കിഫ്ബി 8089.92 കോടി രൂപയും പെൻഷൻ കമ്പനി 983.09 കോടി രൂപയും വായ്പയെടുത്തതായാണ് കേന്ദ്രത്തിന് നൽകിയ കണക്കിലുള്ളത്. എന്നാൽ 5563.09 കോടി രൂപ കടമെടുക്കുകയായിരുന്നു.
ALSO READ: സർക്കാരിന്റെ തൊഴിൽദാന പദ്ധതി: നവീൻ ബാബുവിന്റെ മകൾക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം
കെഎസ്ഇബി ഫണ്ടിൽ കൃത്രിമം
സംസ്ഥാനങ്ങൾക്ക് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനമാണ് പൊതുകടമായി എടുക്കാൻ സാധിക്കുന്നത്. ഇതിന് പുറമേ 0.50 ശതമാനം അധിക വായ്പ എടുക്കാനും കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിനുള്ള അർഹതയ്ക്കായി കെഎസ്ഇബിയുടെ 90 ശതമാനം നഷ്ടം സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു വ്യവസ്ഥ.
ഇത് പ്രകാരം, 494.29 കോടി രൂപയാണ് കെഎസ്ഇബിക്ക് നൽകേണ്ടിരുന്നത്. 2024 ഡിസംബർ സർക്കാർ തുക നൽകി. തുടർന്ന് 6149 കോടിയുടെ അധികവായ്പയെടുക്കാൻ 2025 മാർച്ച് 25-ന് കേന്ദ്രം അനുമതി നൽകി. കെഎസ്ഇബിക്ക് നൽകിയ പണം മാർച്ച് 26ന് സർക്കാർ തിരിച്ചെടുത്തു. ഇത് ക്രമരഹിതവും സാമ്പത്തിക ഔചിത്യത്തിന്റെ ഗുരുതരമായ ലംഘനവുമാണ് എന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. സർക്കാർ തിരിച്ചെടുത്ത പണം ഇതുവരെ തിരിച്ചു നൽകിയിട്ടില്ലെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
ദുരിതാശ്വാസ നിധി പണം വകമാറ്റൽ
2024-25 വർഷത്തെ സിഎജി റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം വകമാറ്റിയതായും കണ്ടെത്തലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി സഞ്ചിത നിധിയിലേക്കാണ് വക മാറ്റിയത്. റവന്യൂ ധനകമ്മി കുറച്ചുകാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബജറ്റിന് പുറത്തുള്ള കടമെടുപ്പ് 39230 കോടി രൂപയാണെന്നും സിഎജി ചൂണ്ടിക്കാണിക്കുന്നുണ്ട്.
English Summary:
Comptroller and Auditor General (CAG) report for 2024-25 has raised serious concerns about Kerala’s financial management, highlighting mounting debt, off-budget borrowings, and irregular fund transfers. The report states that Kerala’s total liabilities, including borrowings through state-backed entities such as the Kerala Infrastructure Investment Fund Board and Kerala Social Security Pension Ltd., reached about Rs. 4.85 lakh crore by March 2025.