PM Modi: ഗ്യാസ് പ്ലാന്റിലെ അപകടത്തില്‍ പൊലിഞ്ഞത് 12 ഇന്ത്യന്‍ ജീവനുകള്‍; മോദിയെ വിളിച്ച് ദുഃഖം പങ്കുവെച്ച് ഖത്തർ അമീർ
Ras Laffan Industrial City Blast: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ അപകടത്തിൽ ഇന്ത്യക്കാര്‍ മരിച്ചതില്‍ അനുശോചനം അറിയിച്ചുകൊണ്ട് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു. ദുരന്തത്തില്‍ അമീർ ദുഃഖം രേഖപ്പെടുത്തി.
ന്യൂഡല്‍ഹി/ദോഹ: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ അപകടത്തിൽ ഇന്ത്യക്കാര്‍ മരിച്ചതില്‍ അനുശോചനം അറിയിച്ചുകൊണ്ട് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു. ദുരന്തത്തില്‍ അമീർ ദുഃഖം രേഖപ്പെടുത്തി. ഞായറാഴ്ച രാത്രിയില്‍ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള എൽഎൻജി പ്ലാന്റിലുണ്ടായ അപകടത്തില്‍ 13 പേരാണ് മരിച്ചത്. ഇതില്‍ 12 പേരും ഇന്ത്യക്കാരാണ്.
“ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ ദാരുണമായ അപകടത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ അനുശോചനം അറിയിച്ചുകൊണ്ട് ഫോണിൽ വിളിച്ച ഖത്തർ അമീറിന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു,” പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
മോദിയുടെ ട്വീറ്റ്
I thank His Highness the Amir of Qatar for his phone call and condolences on the loss of lives of Indian nationals in the tragic accident at Ras Laffan Industrial City in Qatar.
We both share the grief of the families who have lost their loved ones and pray for the speedy…
— Narendra Modi (@narendramodi) June 23, 2026
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ താനും ഖത്തർ അമീറും പങ്കുചേരുന്നുവെന്നും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു. പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയിൽ ഇന്ത്യയും ഖത്തറും എന്നും ഉറച്ചുനിൽക്കുന്നുവെന്നും, ഇരുരാജ്യങ്ങളും പരസ്പരം ഐക്യദാർഢ്യത്തോടെയാണ് നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഖത്തർ എനർജി എൽഎൻജി പ്രവർത്തിപ്പിക്കുന്ന റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ പ്ലാന്റിലാണ് അപകടമുണ്ടായത്. ഇന്ത്യക്കാർ ഉൾപ്പെടെ 66 പേർക്ക് പരിക്കേറ്റു.
അപകടത്തിന് കാരണം:
സാങ്കേതിക തകരാറാണ് അപകടകാരണം. സ്ഫോടനത്തെത്തുടർന്ന് നഗരത്തിൻ്റെ ആകാശം മുഴുവൻ ഓറഞ്ച് നിറമായി മാറിയെന്നാണ് റിപ്പോര്‍ട്ട്. ഈ സ്ഫോടനം രാജ്യത്തിൻ്റെ കയറ്റുമതിയെ ബാധിക്കില്ലെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് ഷെരിദ അൽ കാബി പറഞ്ഞു. ഇതൊരു അപകടം മാത്രമാണെന്നും അട്ടിമറിയോ ശത്രുതാപരമായ നീക്കങ്ങളോ ഇതിന് പിന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖവും ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി സൗകര്യവുമുള്ളതാണ് റാസ് ലഫാൻ പോർട്ട്. ഈ വർഷം ഇറാന്‍ ഇവിടെ ആക്രമണം നടത്തിയിരുന്നു. ആക്രമണങ്ങളിൽ റാസ് ലഫാൻ തുറമുഖത്തിന് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
ഞായറാഴ്ചയുണ്ടായ സ്ഫോടനം ജനാലകളെ വരെ പിടിച്ചുകുലുക്കി. മധ്യ ദോഹയിലുടനീളം പ്രകമ്പനം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. പരിസ്ഥിതിക്ക് മറ്റ് അപകടസാധ്യതകളൊന്നുമില്ലെന്ന് ഷെരിദ അൽ കാബി പറഞ്ഞു.
പ്ലാൻ്റിൻ്റെ പ്രവർത്തനങ്ങൾ എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാൻ പ്രയാസമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അടിയന്തര അറ്റകുറ്റപ്പണികൾക്കായി 2025 ഡിസംബർ മുതൽ പ്ലാൻ്റിലെ ഉത്പാദനം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപ് മാത്രമാണ് ഇത് വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങിയതെന്നും മന്ത്രി അറിയിച്ചു.
ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും, എല്ലാവിധ സഹായങ്ങളും ഉറപ്പാക്കാനായി തങ്ങൾ ഖത്തർ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.
English Summary
12 Indians were killed and 66 injured in an LNG facility explosion in Qatar. The tragic accident occurred at the Ras Laffan Industrial City. Qatar’s Emir called PM Narendra Modi to express his deep condolences. Both leaders promised to ensure the safety and wellbeing of their citizens.