സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്തു; ചുരിദാർ ധരിച്ചതിന് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ നടപടി
സെക്യൂരിറ്റിക്കാരന്റെ നടപടി അധ്യാപികയുടെ അന്തസ്സിന് ഹാനി വരുത്തി എന്നാണ് എഫ്ഐആറിൽ ചൂണ്ടി കാണിക്കുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു....

Teacher
കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ ഗേറ്റിൽ വച്ച് തടഞ്ഞു നിർത്തിയ സെക്യൂരിറ്റി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കന് എതിരെയാണ് കേസ്. സെക്യൂരിറ്റിക്കാരന്റെ നടപടി അധ്യാപികയുടെ അന്തസ്സിന് ഹാനി വരുത്തി എന്നാണ് എഫ്ഐആറിൽ ചൂണ്ടി കാണിക്കുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.
സ്കൂളിലെ പ്രധാന അധ്യാപികയായ സിന്ധു എസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസ് സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചത്. അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിക്കാതെ മുന്നിൽ തടഞ്ഞത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കന് മാത്രമാണ് പ്രതി.
ഇയാളെ കൊട്ടാരക്കര സ്റ്റേഷനിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ മാനേജറോട് വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടിയതായാണ് ലഭിക്കുന്ന സൂചന.
അതേസമയം ചുരിദാർ ഇട്ട് വരരുത് എന്ന് മാനേജർ താക്കീത് നൽകിയിരുന്നതാണ് അധ്യാപിക പ്രതികരിച്ചത്. കഴിഞ്ഞദിവസം രാവിലെ 9 മണിയോടെ എത്തിയപ്പോൾ ആയിരുന്നു അധ്യാപികയെ സ്കൂളിന് മുന്നിൽ തടഞ്ഞത്. ചുരിദാർ ധരിച്ചു വന്നാൽ സ്കൂളിൽ പ്രവേശിപ്പിക്കേണ്ട എന്ന് മാനേജർ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരന്റെ പ്രതികരണം..