MA Baby: ‘യുദ്ധത്തിലേക്ക് പോകാതിരുന്നത് നല്ലത്, പഹൽഗാമിൽ ആക്രമണം നടത്തിയവരെ കണ്ടെത്തണം; എംഎ ബേബി
CPIM General Secretary M.A. Baby: ഭീകരവാദം ഒന്നിനും പരിഹാരമല്ല. സമാധാനത്തിന്റെയും ജനാധിപത്യത്തിൻറെയും മതനിരപേക്ഷതയുടെയും മാർഗത്തിൽ ജീവിക്കാൻ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇന്ത്യ പാകിസ്താൻ തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. യുദ്ധത്തിലേക്ക് ഇന്ത്യ പോകാതിരുന്നത് നല്ലത് എന്നാൽ പഹൽഗാമിൽ ആക്രമിച്ചവരെ കണ്ടെത്തണമെന്നും അദ്ദേഹം പ്രതികരിച്ചു.
‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്വാഗതം ചെയ്യുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ അവരുടെ പുരോഗതിക്കും സമൃദ്ധിക്കും സമാധാനം അർഹിക്കുന്നു. ഭീകരവാദം ഒന്നിനും പരിഹാരമല്ല. സമാധാനത്തിന്റെയും ജനാധിപത്യത്തിൻറെയും മതനിരപേക്ഷതയുടെയും മാർഗത്തിൽ ജീവിക്കാൻ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾക്ക് അവകാശമുണ്ട്. എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ശക്തമായ ഇടപെടൽ നടത്തേണ്ടതുണ്ട്’ എന്നദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
വെടിനിർത്തലിനും സൈനികനടപടികൾ മരവിപ്പിക്കാനും ധാരണയായെന്ന് അറിയിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രിയാണ് ഔദ്യോഗിക പ്രസ്താവന നടത്തിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിമുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വെടിനിർത്തലിന് സമ്മതിച്ചെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദറും അറിയിച്ചു. എക്‌സ് അക്കൗണ്ടിലൂടെയാണ് സ്ഥിരീകരണം.
അതേസമയം പാകിസ്താനുമായുള്ള വെടിനിർത്തലിൽ ധാരണയായെങ്കിലും സിന്ധു നദീജല കരാറിലെ നിലപാടിൽ ഇന്ത്യ ഉറച്ച് നിൽക്കുകയാണ്. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ച്ചുകൊണ്ടുള്ള രാജ്യത്തിൻ്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. അതിനോടൊപ്പം പാകിസ്താനെതിരായുള്ള നയതന്ത്ര നടപടികളിലും മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്.