Director Ranjith: അറസ്റ്റിലായതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ഇസിജിയില്‍ വ്യതിയാനം; രഞ്ജിത്ത് ആശുപത്രിയില്‍
Director Ranjith hospitalized: രഞ്ജിത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും, ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയാണ് അറസ്റ്റിലായത്. തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കൊച്ചി: പീഡനക്കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രഞ്ജിത്തിന്റ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും, ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെയാണ് രഞ്ജിത്ത് അറസ്റ്റിലായത്. കൊച്ചിയിലെ സിനിമാ സെറ്റില്‍ കാരവാനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് രഞ്ജിത്തിനെ അറസ്റ്റു ചെയ്തത്. ജനുവരി ഒമ്പതിനാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
അറസ്റ്റ് തൊടുപുഴയില്‍ വെച്ച്
ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രഞ്ജിത്തിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Also Read: Director Ranjith : യുവനടിയെ പീഡിപ്പിച്ചു; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു രഞ്ജിത്തിന്റെ അറസ്റ്റ്. അതിക്രമത്തിന് പിന്നാലെ കടുത്ത മാനസികാഘാതത്തിലൂടെ കടന്നുപോയ യുവതി കൗണ്‍സിലിങിന് വിധേയയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്. ഏതാനും ദിവസം മുമ്പ് എറണാകുളം നോര്‍ത്ത് വനിതാ പൊലീസ് സ്റ്റേഷനിലെത്തി യുവതി വിശദമായ മൊഴി നല്‍കിയിരുന്നു. രണ്ട് ദിവസം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിന് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ ഒരു എസ്‌ഐടി രൂപീകരിച്ചിരുന്നു.
ഫോര്‍ട്ട്‌കൊച്ചിയിലെ സിനിമാസൈറ്റില്‍
ഫോര്‍ട്ട്‌കൊച്ചിയിലെ സിനിമാസൈറ്റിലാണ് രഞ്ജിത്ത് യുവതിയോട് മോശമായി പെരുമാറിയത്. പരാതി നല്‍കുമെന്ന് മനസിലായതോടെ ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും സൂചനയുണ്ട്. എന്നാല്‍ യുവനടി പരാതിയുമായി മുന്നോട്ടുപോവുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു.